അർബുദ പരിചരണം: ഒമാന്‍ അൽ ഹയാത്ത് ഇന്റർനാഷനൽ ഹോസ്‍പിറ്റൽ എച്ച്.സി.ജിയുമായി കൈകോർക്കുന്നു
ഒമാനിലെ കാൻസർ രോഗികൾക്ക് അത്യാധുനിക ചികിത്സാ സൗകര്യം ലഭ്യമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മസ്‌കത്ത്: അർബുദ രോഗത്തിന് ഒമാനിൽ ആധുനിക ചികിത്സ സംവിധാനങ്ങളൊരുക്കുന്നതിനായി അൽ ഹയാത്ത് ഇൻറർനാഷണൽ ഹോസ്‍പിറ്റൽ ഇന്ത്യയിലെ പ്രശസ്‍തമായ ഹെൽത്ത് കെയർ ഗ്ലോബൽ എന്റപ്രൈസസ് ലിമിറ്റഡുമായി (എച്ച്.സി.ജി ഹോസ്പിറ്റൽസ്) കൈകോർക്കുന്നു. ഇരു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒമാനിലെ കാൻസർ രോഗികൾക്ക് അത്യാധുനിക ചികിത്സാ സൗകര്യം ലഭ്യമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് അർബുദ ചികിത്സാ രംഗത്ത് വൈദഗ്ധ്യത്തിന്റെയും ഗുണനിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അൽ ഹയാത്ത് ഇൻറർനാഷണൽ ഹോസ്‍പിറ്റൽ ചീഫ് കാർഡിയോളജിസ്റ്റും എം ഡിയുമായ ഡോ. കെ പി രാമൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഖൗല ഹോസ്‍പിറ്റൽ ഡി ജി ഡോ. മാസിൻ അൽ ഖബൂരി മുഖ്യാതിഥയായി. അൽ ഹയാത്ത് ഹോസ്പിറ്റൽ മെഡിക്കൽ ഡയറ്ക്ടർ ഡോ. മുഹമ്മദ് സഹ്‌റുദ്ദീൻ, സി ഇ ഒ സുരേഷ് കുമാർ, അൽ ഹയാത് ഹോസ്പിറ്റൽ എച്ച് ആർ ഡയറക്ടർ ഹംദാൻ അവൈത്താനി, എച്ച് സി ജി ഹോസ്പിറ്റൽ മിഡിൽ ഈസ്റ്റ് റീജ്യനൽ ഹെഡ് ഡോ. നദീം ആരിഫ്, ഓങ്കോളജി സർജൻ ഡോ. പ്രഭു എൻ സെരിഗാർ, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ലാഹിത്ത് തുടങ്ങിയവർ സംസാരിച്ചു.
അർബുദ ചികിത്സ രംഗത്ത് ഇന്ത്യയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാണ് എച്ച്.സി.ജി. രണ്ട് പതിറ്റാണ്ടിലേറെയായി ഒമാനിൽ അൽ ഹയാത്ത് ഇൻറർനാഷണൽ ഹോസ്‍പിറ്റൽ പ്രവർത്തനം ആരംഭിച്ചിട്ട്. ഇന്റർവെൻഷണൽ കാർഡിയോളജി, ഓർത്തോപീഡിക് സർജറി, ലാപ്രോസ്‌കോപ്പിക് സർജറി, കോസ്‌മെറ്റിക് സർജറി, സ്ലീപ്പ് മെഡിസിൻ, ന്യൂറോളജി, പ്രമേഹം തുടങ്ങിയ വിഭഗങ്ങളിൽ വിദഗ്ധ ചികിത്സ നൽകിവരുന്നു.