കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു കേസിന് ആസ്‍പദമായ സംഭവം. പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ അനുമതിയില്ലാതെ തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് അറബ്-അമേരിക്കന്‍ കുടുംബവുമായി നടിയും സഹോദരിയും തര്‍ക്കിച്ചു.

ദുബായ്: തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് 12 വയസുകാരിയെയും കുടുംബത്തെയും കൈയേറ്റം ചെയ്ത സംഭവത്തില്‍ അറബ് നടിക്ക് ദുബായ് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ നടി സെന (38)യാണ് ശിക്ഷിക്കപ്പെട്ടത്. അടിപിടിക്കേസില്‍ നേരത്തെ വിചാരണ നടന്നുവരവെ 12കാരിയെ മര്‍ദിച്ച പുതിയ കേസുകൂടി ഇവര്‍ക്കെതിരെ ചുമത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു കേസിന് ആസ്‍പദമായ സംഭവം. പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ അനുമതിയില്ലാതെ തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് അറബ്-അമേരിക്കന്‍ കുടുംബവുമായി നടിയും സഹോദരിയും തര്‍ക്കിച്ചു. കുട്ടി ഫോട്ടോടെയുത്തെന്ന് ആരോപിച്ച് നടിയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ഇത് കണ്ട് ഓടിയെത്തിയതോടെ ഇരുവരും കുടുംബവുമായി വാക്കേറ്റവും കയ്യാങ്കളിയുമായി.

പിന്നീട് ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് നടിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഫോട്ടെയെടുത്തെന്നാരോപിച്ച് കുട്ടിയെ മര്‍ദിച്ച വിവരം ഹോട്ടലിലെ മറ്റ് അതിഥികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് നടിയുടെ ഫോട്ടോകള്‍ ഒന്നും കുട്ടി എടുത്തിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ സ്വകാര്യതാ ലംഘനം ആരോപിച്ച് നടി നല്‍കിയ പരാതി റദ്ദായി.

ഫോണില്‍ നടിയുടെ ചിത്രങ്ങളോ വീഡിയും പകര്‍ത്തുകയോ പിന്നീട് ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വിദഗ്ദ സാങ്കേതിക പരിശോധനയിലും തെളിഞ്ഞു. എന്നാല്‍ കോടതിക്ക് പുറത്തുവെച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവിഭാഗവും തയ്യാറായില്ല. കുട്ടിയുടെ അമ്മയ്ക്കും അച്ഛനുമെതിരെയും കേസെടുത്തിരുന്നെങ്കിലും ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.