ഏതെങ്കിലും കാരണത്താല്‍ ഹോര്‍മൂസ് കടലിടുക്കില്‍ പ്രശ്നമുണ്ടായാല്‍ ചെങ്കടല്‍ വഴി സൗദിക്ക് എണ്ണ-ചരക്ക് നീക്കത്തിന് പുതിയ ജലപാത ഉപയോഗിക്കാനാകും.
റിയാദ്: അറബ് ആഫ്രിക്കൻ രാജ്യങ്ങളുമായി പുതിയ സഖ്യത്തിന് സൗദി അറേബ്യ ഒരുങ്ങി. ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരങ്ങളിലെ രാജ്യങ്ങളുമായുള്ള സഖ്യനീക്കം ധാരണാപത്രത്തിലൊപ്പിട്ട ഘട്ടത്തിലെത്തി. ഹോര്‍മുസ് മുനമ്പിൽ തുടരെ സംഘര്‍ഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഏദന്‍ ഉള്‍ക്കടലുമായി അതിര് പങ്കിടുന്ന രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുമായി സൗദി അറേബ്യ കരാറില്‍ ഒപ്പുവെച്ചു. ഏതെങ്കിലും കാരണത്താല്‍ ഹോര്‍മൂസ് കടലിടുക്കില്‍ പ്രശ്നമുണ്ടായാല്‍ ചെങ്കടല്‍ വഴി സൗദിക്ക് എണ്ണ-ചരക്ക് നീക്കത്തിന് പുതിയ ജലപാത ഉപയോഗിക്കാനാകും.
സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ എണ്ണ ചരക്ക് നീക്കങ്ങള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നത് ഇറാനുമായി അതിര് പങ്കിടുന്ന ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്. കുവൈത്ത്, സൗദി, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അതിര് പങ്കിടുന്ന കടലിന്റെയും കടലിടുക്കിന്റെയും എതിര്‍വശത്തുടനീളം ഇറാന്റെ അതിര്‍ത്തിയാണ്. ഇറാനും ഇറാന്‍ പിന്തുണയുള്ള സായുധ വിഭാഗങ്ങളും ഈ മേഖലയില്‍ നിരന്തരം പ്രശ്നം സൃഷ്ടിക്കുന്നു. ഈ മേഖലയുടെ നേരെ ഏതിര്‍വശത്താണ് ചെങ്കടല്‍ സ്ഥിതി ചെയ്യുന്നത്. തബൂക്കും ജിദ്ദയും ഉള്‍പ്പെടെ സൗദിയുടെ പ്രധാന ഭാഗം അതിര് പങ്കിടുന്നത് ചെങ്കടലുമായാണ്. താരതമ്യേന പ്രശ്നങ്ങളും കുറവാണ് ഈ ജലപാതയില്‍. ഈ സാഹചര്യത്തിലാണ് പുതിയ സഖ്യത്തിനുള്ള ശ്രമം. സൗദി അറേബ്യ, ഈജിപ്റ്റ്, സുഡാൻ, ജിബൂത്തി, യെമൻ, സോമാലിയ, ജോർദാൻ, എരിത്രിയ എന്നീ രാജ്യങ്ങളാണ് ചെങ്കടലുമായി അതിര് പങ്കിടുന്നത്. ഈ അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിദേശ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം സൗദിയിലെത്തി യോഗം ചേര്‍ന്ന് സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ചു.
പുതിയ കൂട്ടായ്മ രൂപവത്കരണ ചാർട്ടറിൽ രാജാവ് ഒപ്പുവെച്ചു. കടൽക്കൊള്ള, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, പരിസ്ഥിതി മലിനീകരണം എന്നിവ തടയലും സഖ്യത്തിന്റെ കടമയാകും. എണ്ണ ടാങ്കറുകൾക്ക് നേരെ ആവർത്തിച്ച് ആക്രമണങ്ങള്‍ നടന്നാല്‍, ചെലവ് കുത്തനെ കൂടുമെങ്കിലും ബദല്‍ പാതയായും സൗദിക്ക് ഈ മേഖല ഉപയോഗിക്കാനാകും. യമനുമായും അതിര് പങ്കിടുന്നതിനാല്‍ ഹൂതി തീവ്രവാദികളെ പ്രതിരോധിക്കാനും സഖ്യത്തിനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ഹോര്‍മൂസ് കടലിടുക്ക് കേന്ദ്രീകരിച്ചും സമാന രീതിയില്‍ സഖ്യം രൂപവത്കരിച്ചിരുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബ്രിട്ടൻ, സൗദി അറേബ്യ, യു.എ.ഇ, അൽബേനിയ എന്നീ രാജ്യങ്ങൾ ഈ സഖ്യത്തിൽ അംഗങ്ങളാണ്.
