ഗ്ലോബൽ എസ്.ഡബ്ല്യു.എഫ്. റിപ്പോർട്ട് പ്രകാരം, മൊത്തം ആഭ്യന്തര ഉത്പാദനവുമായി (ജി.ഡി.പി.) താരതമ്യം ചെയ്യുമ്പോൾ സമ്പത്തിൻ്റെ വലുപ്പത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈറ്റ് ഒന്നാം സ്ഥാനത്തെത്തി.
കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ മൊത്തം ആഭ്യന്തര ഉത്പാദനവുമായി (ജി.ഡി.പി.) താരതമ്യം ചെയ്യുമ്പോൾ, സമ്പത്തിൻ്റെ വലുപ്പത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈറ്റ് ഒന്നാം സ്ഥാനത്ത്. ഗ്ലോബൽ എസ്.ഡബ്ല്യു.എഫ്. പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരം ഉൾക്കൊള്ളിച്ചിരിക്കുന്നത്. 'സെമഫോർ' എന്ന വെബ്സൈറ്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി, കുവൈത്ത് സെൻട്രൽ ബാങ്ക് എന്നിവയിലൂടെ കുവൈറ്റ് 1.2 ട്രില്യൺ ഡോളർ മൂല്യമുള്ള ആസ്തികളാണ് സമാഹരിച്ചിരിക്കുന്നത്.
ഖത്തറും അബുദാബിയും
ഈ ആസ്തി രാജ്യത്തിൻ്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻ്റെ 7.6 മടങ്ങ് വരും. സമ്പത്തിൻ്റെ വലുപ്പത്തിൽ മുന്നിലുള്ള അബുദാബിയേക്കാൾ കൂടുതലാണ് ജിഡിപി യുമായുള്ള ഈ താരതമ്യ അനുപാതം. 2.2 ട്രില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപങ്ങൾ നിയന്ത്രിക്കുന്ന അബുദാബിയുടെ സമ്പത്ത് അവരുടെ ജി.ഡി.പി.യുടെ 6.7 മടങ്ങ് മാത്രമാണ്. ഗ്ലോബൽ എസ്.ഡബ്ല്യു.എഫ്. റിപ്പോർട്ടിലെ മറ്റൊരു പ്രധാന വിവരം ഖത്തറിനെക്കുറിച്ചാണ്. ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (ക്യു.ഐ.എ.) നവംബറിൽ 4.5 ബില്യൺ ഡോളർ നിക്ഷേപിച്ച് ആഗോള സോവറിൻ വെൽത്ത് ഫണ്ടുകളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സ്ഥാപനമായി മാറി. രാജ്യത്തിൻ്റെ വർധിച്ചു വരുന്ന വാതക കയറ്റുമതിയിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള ലാഭം നിക്ഷേപിക്കുന്നതിനായി ക്യു.ഐ.എ. തങ്ങളുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.


