അറസ്റ്റിലായവരില്‍ 1,942 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ്  4,732 പേരെയും പിടികൂടിയത്. 7,953 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,627 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി 10 മുതല്‍ 16 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 1,942 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,732 പേരെയും പിടികൂടിയത്. 7,953 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 428 പേര്‍. ഇവരില്‍ 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 55 ശതമാനം പേര്‍ എത്യോപ്യക്കാരും അഞ്ച് ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 86 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 12 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 99,989 ലെത്തി. ഇവരില്‍ 88,597 പേര്‍ പുരുഷന്മാരും 11,392 പേര്‍ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 87,309 പേരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫര്‍ ചെയ്തു. 

സൗദിയിലുള്ള ഇന്ത്യന്‍ തടവുകാരെ കൈമാറല്‍, നടപടി തുടങ്ങി

റിയാദ്: സൗദി (Saudi Arabia) ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ (Indian Prisoners) മാതൃരാജ്യത്തിന് കൈമാറുന്ന നടപടിക്ക് തുടക്കം. ശിഷ്ടകാല തടവു ശിക്ഷ ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചുതീര്‍ക്കാം. 12 വര്‍ഷം മുമ്പ് ഒപ്പുവെച്ച തടവുപുള്ളികളെ കൈമാറാനുള്ള കരാര്‍ പ്രകാരമാണ് നടപടി. ഇതനുസരിച്ച് സൗദിയിലെ ജയിലുകളില്‍ തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും.

2010-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സൗദി സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറില്‍ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്നു തന്നെ നടപടികള്‍ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി കരാര്‍പ്രാബല്യത്തിലാകുന്നത് നീണ്ടുപോവുകയായിരുന്നു. എന്നാലിപ്പോള്‍ അതിന് മൂര്‍ത്തമായ രൂപം കൈവരികയും ഇത്തരത്തില്‍ ജയില്‍ പുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയില്‍ മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടോ, ക്രിമിനല്‍ കുറ്റങ്ങളൊ അല്ലാത്ത കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തില്‍ നാട്ടിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.