സൗദിയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്ക് നിരീക്ഷണ സംവിധാനം ആരംഭിച്ചു
തിങ്കളാഴ്ച രാവിലെയാണ് സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് റിയാദ് റോഡ് സുരക്ഷ ഓപറേഷൻസ് ഡിവിഷൻ ഡയറക്ടർ മഖ്അദ് അൽസബീഅ് പറഞ്ഞു. മക്ക, മദീന, അസീർ, വടക്കൻ അതിർത്തി മേഖലയിലും അൽഖുറയാത്തിലുമാണ് നിരീക്ഷണം തുടങ്ങിയത്.
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം ആരംഭിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈ സംവിധാനം ഏർപ്പെടുത്തിയതായി റോഡ് സുരക്ഷാസേന വ്യക്തമാക്കി. നമ്പർ പ്ലേറ്റുകളിലെ വിവരങ്ങൾ മറച്ചുപിടിക്കുക, മായ്ച്ചുകളയുക തുടങ്ങിയ നിയമലംഘനങ്ങൾ പിടികൂടാനാണ് ഈ സംവിധാനം.
തിങ്കളാഴ്ച രാവിലെയാണ് സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് റിയാദ് റോഡ് സുരക്ഷ ഓപറേഷൻസ് ഡിവിഷൻ ഡയറക്ടർ മഖ്അദ് അൽസബീഅ് പറഞ്ഞു. മക്ക, മദീന, അസീർ, വടക്കൻ അതിർത്തി മേഖലയിലും അൽഖുറയാത്തിലുമാണ് നിരീക്ഷണം തുടങ്ങിയത്. നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കുറക്കുക ലക്ഷ്യമിട്ടാണ് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചത്. സംവിധാനത്തിലൂടെ പിടിയിലാകുന്ന നിയമലംഘകർക്ക് 3,000 റിയാലിനും 6,000 റിയാലിനുമിടയിൽ പിഴയുണ്ടാകും. റോഡ് ഉപയോഗിക്കുന്നവർ നിയമലംഘനങ്ങളിൽപെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.