പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതിയേർപ്പെടുത്തുന്ന നിർദേശം ബഹ്റൈൻ പാർലമെന്റിൽ ഇന്ന് ചർച്ചക്കുവെച്ച് വോട്ടെടുപ്പ് നടത്തും. തീരുമാനം ബഹ്റൈൻ പാർലമെന്റ് അം​ഗീകരിച്ചാൽ മലയാളികളുൾപ്പെടുന്ന വലിയൊരു വിഭാഗം പ്രവാസി സമൂഹത്തിന് വൻ തിരിച്ചടിയുണ്ടാകും.  

മനാമ: ബഹ്റൈൻ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതിയേർപ്പെടുത്തിയേക്കും. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിർദേശം ബഹ്റൈൻ പാർലമെന്റിൽ ഇന്ന് ചർച്ചക്കുവെച്ച് വോട്ടെടുപ്പ് നടത്തും. പ്രവാസികളെ ബ്ലാക്ക് മാർക്കറ്റ്, ക്രിപ്റ്റോകറൻസി ഇടപാടുകളിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നും ഒരു സാമ്പത്തിക കേന്ദ്രം എന്ന നിലയിൽ രാജ്യത്തെ ബാധിച്ചേക്കാമെന്നും വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ശൂറാ കൗൺസിൽ ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഈ നിർദേശത്തെ എതിർത്തിരുന്നു.

2023 ഫെബ്രുവരിയിൽ ആണ് ആദ്യ കരട് നിയമം സമർപ്പിച്ചത്. 200 ദിനാറിൽ താഴെയുള്ള ട്രാൻസാക്ഷനുകൾക്ക് ഒരു ശതമാനവും 201 മുതൽ 400 ദിനാർ വരെയുള്ള ട്രാൻസ്ഫറുകൾക്ക് രണ്ട് ശതമാനവും 400 ദിനാറിന് മുകളിലുള്ള തുകയ്ക്ക് 3 ശതമാനവും നികുതി ഏർപ്പെടുത്തുന്ന ത്രിതല നികുതി സമ്പ്രദായമായിരുന്നു ആദ്യ കരട് നിയമം മുന്നോട്ട് വെച്ചത്. പിന്നീട് ഇത് നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമാകുകയായിരുന്നു. 

Read also: മദ്യം നിർമിച്ചതിനും വിൽപ്പന നടത്തിയതിനും പ്രവാസി അറസ്റ്റിൽ

രാജ്യം എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനും പ്രവാസികൾ സമ്പാദിക്കുന്ന മുഴുവൻ പണവും നാട്ടിലേക്ക് അയക്കുന്നത് തടഞ്ഞ് ബഹ്റൈനിൽ തന്നെ ക്രയവിക്രയം നടത്താനുമാണ് ഈ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരു ​ഗൾഫ് രാജ്യവും പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതിയേർപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ജോലിക്കായി ​ഗൾഫ് രാജ്യങ്ങളിലേക്കെത്തുന്നതും. നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ നികുതിയേർപ്പെടുത്തുകയെന്ന തീരുമാനം ബഹ്റൈൻ പാർലമെന്റ് അം​ഗീകരിച്ചാൽ മലയാളികളുൾപ്പെടുന്ന വലിയൊരു വിഭാഗം പ്രവാസി സമൂഹത്തിന് വൻ തിരിച്ചടിയുണ്ടാകും.