പ്രമേഹ രോഗികള്‍ക്ക് ഏറെ പ്രയോജനകരം; പുതിയ മരുന്നിന് അംഗീകാരം, സുപ്രധാന തീരുമാനവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രദമായ മരുന്നാണ് ഇത്. ഇത് ശരീരഭാരം കുറക്കുന്നതിനും സഹായകമാണ്.
![bahrain authorised use of Mounjaro Tirzepatide Injection for diabetes patients bahrain authorised use of Mounjaro Tirzepatide Injection for diabetes patients](https://static-ai.asianetnews.com/images/01hnqdesjr35adhdq267b2d2a0/bahrain-authorised--use-of-mounjaro-tirzepatide-injection-for-diabetes-patients_363x203xt.jpg)
മനാമ: പ്രമേഹ രോഗികള്‍ക്ക് വളരെയേറെ പ്രയോജനകരമാകുന്ന പുതിയ മരുന്നിന് അംഗീകാരം നല്‍കി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിര്‍സെപാറ്റൈഡ് ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്നതിനാണ് നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) അംഗീകാരം നല്‍കിയിരിക്കുന്നത്.
ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രദമായ മരുന്നാണ് ഇത്. ഇത് ശരീരഭാരം കുറക്കുന്നതിനും സഹായകമാണ്. അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സക്ക് സഹായിക്കുന്ന എല്ലാ മരുന്നുകളും ലഭ്യമാക്കാനുള്ള നയത്തിന്‍റെ ഭാഗമായാണ് പുതിയ മരുന്നിന് അംഗീകാരം നല്‍കിയത്. മരുന്ന് രാജ്യത്തെ ഫാര്‍മസികളില്‍ ലഭ്യമാണെന്നും മെഡിക്കല്‍ കുറിപ്പടികള്‍ക്ക് അനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും എന്‍എച്ച്ആര്‍എ വ്യക്തമാക്കി.
ഈ മരുന്ന് വിപണിയിൽ നൽകുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. എല്ലാ മരുന്നുകളെയും ഫാർമസ്യൂട്ടിക്കലുകളെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്താനും അവയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത തങ്ങൾക്കുണ്ടെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധം
റിയാദ്: സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധമായി. മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക ജോലിക്കാർക്കാണ് ഇത് ബാധകമാകുന്നത്. വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിനുള്ള സംവിധാനമാണ് മുസാനിദ് പ്ലാറ്റ്ഫോം. ജോലിയിൽ നിന്ന് മാറിനിൽക്കൽ, ഹൂറുബ്, മരണം തുടങ്ങിയ വിവിധ കേസുകളിൽ തൊഴിലുടമക്കും ഗാർഹികജോലിക്കാർക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇത് സഹായിക്കും. നിരവധി ആനുകൂല്യങ്ങളാണ് ഇരുകൂട്ടർക്കും ഇൻഷുറൻസിലൂടെ ലഭിക്കുക.
റിക്രൂട്ട്‌മെൻറ് മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഈ ഇൻഷുറൻസ് സേവനം. ആദ്യ രണ്ട് വർഷത്തേക്കുള്ള ഇൻഷുറൻസ് റിക്രൂട്ട്‌മെൻറ് ഓഫീസും തൊഴിലുടമയും തമ്മിലുള്ള കരാർ നടപടിക്രമങ്ങളുടെ ഭാഗമായിരിക്കും. രണ്ട് വർഷത്തിന് ശേഷം ഇൻഷുറൻസ് എടുക്കണോ വേണ്ടേയെന്ന് തൊഴിലുടമക്ക് തീരുമാനിക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...