യാചകനെ കണ്ടപ്പോള്‍ അയാള്‍ വൈകല്യം അഭിനയിക്കുകയാണന്ന് സംശയം തോന്നി. പൊലീസ് പട്രോള്‍ സംഘം തന്റെ അടുത്തേക്കാണ് വരുന്നതെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ 'മുറിച്ചു മാറ്റിയ' കാലിനെക്കുറിച്ച് ഓര്‍ക്കാതെ കൈവശമുണ്ടായിരുന്ന പണവും ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

ദുബൈ: കാല്‍ മുറിച്ചുമാറ്റേണ്ടി വന്നയാളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ വിദേശി ദുബൈയില്‍ പിടിയിലായി. ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് വിഭാഗം ഉദ്യോഗസ്ഥരാണ് നടപടിയെടുത്തതെന്ന് 'ഗള്‍ഫ് റ്റുഡേ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഒറ്റക്കാലുമായി' വില്‍ചെയറിയിലിരുന്നായിരുന്നു ഇയാളുടെ ഭിക്ഷാടനം. 3000 ദിര്‍ഹവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അറസ്റ്റിലായ വിദേശിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഒരു ഏഷ്യന്‍ രാജ്യത്തെ പൗരനായ ഇയാള്‍ സന്ദര്‍ശക വിസയിലാണ് യുഎഇയില്‍ പ്രവേശിച്ചതെന്ന് ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി സലീം അല്‍ ശംസി പറഞ്ഞു. യാചകനെ കണ്ടപ്പോള്‍ അയാള്‍ വൈകല്യം അഭിനയിക്കുകയാണന്ന് സംശയം തോന്നി. പൊലീസ് പട്രോള്‍ സംഘം തന്റെ അടുത്തേക്കാണ് വരുന്നതെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ 'മുറിച്ചു മാറ്റിയ' കാലിനെക്കുറിച്ച് ഓര്‍ക്കാതെ കൈവശമുണ്ടായിരുന്ന പണവും ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും പൊലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അല്‍ ശംസി പറഞ്ഞു.

റമദാന്‍ മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടത്തുന്നുണ്ട്. യാചകര്‍ കൂടുതലായി എത്താന്‍ സാധ്യതയുുള്ള സ്ഥലങ്ങളില്‍ പട്രോളിങ് ശക്ഷമാക്കി അത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാറുണ്ടെന്നും അല്‍ ശംസി കൂട്ടിച്ചേര്‍ത്തു. 

Read also: യാത്രക്കാരുടെ ബാഗില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചു; മൂന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പിടിയില്‍