പാറ്റ് കമിൻസ് വൈഭവ് സൂര്യവംശിയെക്കുറിച്ച് ഒരു നല്ല വാക്ക് പോലും പറയാതിരുന്നത് ശരിയായില്ല. ബൗളിങ്ങിൽ പിഴവുകൾ വരുത്താൻ പാടില്ലായിരുന്നു എന്നും, അതുകൊണ്ടാണ് അവൻ റൺസ് നേടിയത് എന്നുമാണ് കമിൻസ് പറയുന്നത്.
ന്യൂ ചണ്ഡീഗഡ്: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിക്കാൻ മടി കാണിച്ച ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 15 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി തങ്ങളെ തല്ലിച്ചതച്ച് ടൂർണമെന്‍റിൽ നിന്ന് പുറത്താക്കിയിട്ടും അവനെക്കുറിച്ച് നല്ലൊരു വാക്ക് പറയാൻ ഓസ്ട്രേലിയൻ നായകന്‍ കൂടിയായ കമിൻസ് തയ്യാറാകാതിരുന്നത് മോശമായിപ്പോയെന്ന് ശ്രീകാന്ത് തുറന്നടിച്ചു.
ബുധനാഴ്ച മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ 29 പന്തിൽ 97 റൺസുമായി വൈഭവ് സൂര്യവംശി ഒറ്റയ്ക്ക് സൺറൈസേഴ്‌സ് ബൗളിംഗ് നിരയെ തരിപ്പണമാക്കിയിരുന്നു. വൈഭവിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തിൽ രാജസ്ഥാൻ ഉയർത്തിയ 243 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. 47 റൺസിന്‍റെ തോൽവിയോടെ ഹൈദരാബാദ് ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ മത്സരശേഷമുള്ള പ്രതികരണത്തിൽ, വൈഭവിന്‍റെ അസാധാരണ ബാറ്റിംഗ് മികവിനെ അംഗീകരിക്കുന്നതിന് പകരം തങ്ങളുടെ ബൗളർമാർക്ക് പിഴവ് പറ്റിയതുകൊണ്ടാണ് അവൻ റൺസ് അടിച്ചുകൂട്ടിയത് എന്ന രീതിയിലാണ് കമിൻസ് പ്രതികരിച്ചത്. ഇതിനെതിരെയാണ് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്.
പാറ്റ് കമിൻസ് വൈഭവ് സൂര്യവംശിയെക്കുറിച്ച് ഒരു നല്ല വാക്ക് പോലും പറയാതിരുന്നത് ശരിയായില്ല. ബൗളിങ്ങിൽ പിഴവുകൾ വരുത്താൻ പാടില്ലായിരുന്നു എന്നും, അതുകൊണ്ടാണ് അവൻ റൺസ് നേടിയത് എന്നുമാണ് കമിൻസ് പറയുന്നത്. അതിന് പകരം, ഇത്രയും അവിശ്വസനീയമായി കളിച്ച ആ 15-കാരനെ കമിന്‍സ് അഭിനന്ദിക്കുകയായിരുന്നു വേണ്ടത്. ഒരു 15 വയസ്സുകാരൻ വന്ന് നിങ്ങളെ തല്ലിച്ചതച്ച് ടൂർണമെന്‍റിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. അവന് അർഹിക്കുന്ന പ്രശംസ നൽകാനുള്ള കായിക മര്യാദ കാണിക്കണമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
ഹൈദരാബാദിനെതിരെയുള്ള ഇന്നിംഗ്സോടെ ഐ.പി.എൽ പ്ലേഓഫ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (12 സിക്സറുകൾ) നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 680 റൺസോടെ ഓറഞ്ച് ക്യാപും വൈഭവിന്‍റെ കൈകളിലാണ്. പാറ്റ് കമിൻസിന്‍റെ ക്യാപ്റ്റൻസിയെയും ശ്രീകാന്ത് ചോദ്യം ചെയ്തു. കമിൻസിന് പകരം ഇഷാൻ കിഷനെ ഹൈദരാബാദ് സ്ഥിരം ക്യാപ്റ്റനാക്കണമെന്നാണ് ശ്രീകാന്തിന്‍റെ പക്ഷം. സീസണിന്‍റെ തുടക്കത്തിൽ പരിക്കേറ്റ് കമിൻസ് മാറിനിന്ന ആദ്യ 7 മത്സരങ്ങളിൽ ഇഷാൻ കിഷനാണ് സൺറൈസേഴ്സിനെ നയിച്ചിരുന്നത്.
ഹൈദരാബാദ് മാനേജ്‌മെന്റ് ഇനി ചില വലിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇത്തവണ സൺറൈസേഴ്‌സ് പ്ലേഓഫ് വരെ എത്തിയത് ഇഷാൻ കിഷന്‍റെ ക്യാപ്റ്റൻസി മികവ് കൊണ്ടാണ്, അല്ലാതെ കമിൻസ് വന്നതുകൊണ്ടല്ല. സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ തുടങ്ങിയ യുവ ബൗളർമാരെ കൃത്യമായി ഉപയോഗിച്ച് ടീമിനെ സെറ്റ് ചെയ്തത് കിഷനാണ്. കിഷൻ തന്നെ ക്യാപ്റ്റനായി തുടർന്നിരുന്നെങ്കിൽ ഹൈദരാബാദ് ഇതിലും മികച്ച പ്രകടനം നടത്തുമായിരുന്നു. കമിൻസിന് സ്പിന്നർമാരെ ഉപയോഗിക്കാൻ ഇപ്പോഴും മടിയാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. 2024 സീസണിൽ ഹൈദരാബാദിനെ ഫൈനലിൽ എത്തിച്ചെങ്കിലും, കഴിഞ്ഞ സീസണിൽ കമിന്‍സിന് കീഴില്‍ ഹൈദരാബാദ് പ്ലേഓഫ് കാണാതെ പുറത്തായി. ഇത്തവണ രാജസ്ഥാനോട് എലിമിനേറ്ററിൽ തോറ്റ് പുറത്തായി.
