ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗദി എയർലൈൻസ് ജീവനക്കാർക്ക് യാത്രാമൊഴി
സൗദി എയർലൈൻസ് ഡയറക്ടർ ജനറൽ സ്വാലിഹ് അൽ ജാസിർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ആയിരത്തോളം ജീവനക്കാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.
ജിദ്ദ: ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗദി എയർലൈൻസ് ജീവനക്കാർക്ക് യാത്രാമൊഴി. ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു ജീവനക്കാരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ചയാണ് ജിദ്ദയിൽ എത്തിച്ചത്.
കൊളംബോയിലെ ഹോട്ടലിലുണ്ടായ ഭീകരാമണത്തിൽ കൊല്ലപ്പെട്ട സൗദി എയർലൈൻസ് ക്യാബിൻ മാനേജർ അഹമ്മദ് അൽ ജാഫരിയുടെയും ക്യാബിൻ ക്രൂ ഹാനി ഒത്തുമാന്റെയും മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് കൊളംബോയിൽ നിന്ന് ജിദ്ദ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. സൗദി എയർലൈൻസ് ഡയറക്ടർ ജനറൽ സ്വാലിഹ് അൽ ജാസിർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ആയിരത്തോളം ജീവനക്കാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇന്നലെ ജിദ്ദ ബലദ് അമ്മരിയയിലെ ഉമ്മുനാ ഹവ്വാ ഖബർസ്ഥാനിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ മറവു ചെയ്തത്. ബന്ധുക്കളും സഹപ്രവർത്തകരും അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ സൗദി എയർലൈൻസിലെ എയർ ഹോസ്റ്റസ് മൊറോക്കൻ സ്വദേശിനി ഹാജറും മൃതദേഹം കൊണ്ടുവന്ന വിമാനത്തിൽ വ്യാഴാഴ്ച ജിദ്ദയിലെത്തി. ഇവരെ സ്വീകരിക്കുന്നതിന് ജിദ്ദയിലെ മൊറോക്കൊ കോൺസൽ ജനറൽ അടക്കമുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.