ജര്‍മ്മനിയില്‍ മരിച്ച പത്തനംതിട്ട സ്വദേശി ദേവപ്രസാദിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

ജര്‍മ്മനിയില്‍ വച്ച് ജൂണ്‍ ഒന്‍പതിന് മരണപ്പെട്ട പത്തനംതിട്ട റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ (23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ജൂണ്‍ 18 ന് ഡല്‍ഹിയിലെത്തിച്ച ഭൗതികശരീരം ജൂണ്‍ 19 ന് വൈകിട്ട് ഏഴുമണിയോടെയാണ് എയര്‍ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്. ഭൗതിക ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേയ്ക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി രശ്മി വിമാനത്താവളത്തിലെത്തി ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്റെ സംസ്കാരചടങ്ങുകള്‍ നാളെ (ജൂണ്‍ 20 ന്) ഉച്ചയ്ക്ക് ഒരുമണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

2024 മാര്‍ച്ചില്‍ ഉപരിപഠനത്തിനായാണ് ദേവപ്രസാദ് ജര്‍മ്മനിയിലേയ്ക്ക് പോയത്. കോയിക്കമണ്ണില്‍ പുത്തന്‍വീട് (ദേവരാഗം) കെപി. പ്രസാദിന്റെയും പരേതയായ ലേഖപ്രസാദിന്റെയും (നഴ്സ്) ഏകമകനാണ് ദേവപ്രസാദ്. ബോഹും റൂര്‍ യൂണിവേഴ്സിറ്റിയില്‍ ജിയോളജിയില്‍ മാസ്റേറഴ്സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. കേന്ദ്രവിദേശകാര്യ മന്ത്രാലയവും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റും മുഖേന നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭ, ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൗതികശരീരം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ സഹായകരമായത്.