മൃതദേഹം റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഹൈദരാബാദിൽ എത്തിച്ചു

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ അറാറിൽ വാഹനാപകടത്തിൽ മരിച്ച ഹൈദരാബാദ് സ്വദേശി നെർസ റെഡ്ഢിയുടെ (52) മൃതദേഹം മലയാളി സംഘടനയായ അറാർ പ്രവാസി സംഘത്തിന്റെ ശ്രമഫലമായി നാട്ടിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ് അറാർ മെഡിക്കൽ ടവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

Add Asianetnews as a Preferred SourcegooglePreferred

10 വർഷമായി അറാർ മുനിസിപാലിറ്റിയിൽ നഗര സൗന്ദര്യവല്‍ക്കരണ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു നർസ റെഡ്ഢി. മൻസൂരിയ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ 2024 ആഗസ്റ്റ് 16നാണ് വാഹനം ഇടിച്ച് പരിക്കേറ്റത്. ഏഴുമാസത്തിലേറെയായി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടയിൽ ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് മരിച്ചത്. റെഡ്ഢിയെ ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിന് നേതൃത്വം നൽകിയ അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ സക്കീർ താമരത്ത് ഏറ്റുവാങ്ങി അറാർ എയർ പോർട്ടിൽ എത്തിച്ചു. സംഘം രക്ഷാധികാരി സമിതി അംഗം അയൂബ് തിരുവല്ല, ജനറൽ സെക്രട്ടറി ഷാജി ആലുവ, നർസ റെഡിയുടെ സുഹൃത്തുക്കളും നാട്ടുകാരും എന്നിവരും ഒപ്പമുണ്ടായിരുന്നു.

അറാറിൽനിന്നും സൗദി എയർ ലൈൻസ് വിമാനത്തിൽ റിയാദിൽ എത്തിച്ച മൃതദേഹം റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഹൈദരാബാദിൽ എത്തിച്ചു. മൃതദേഹം തെംബരപേട്ട ശ്മശാനത്തിൽ സംസ്കരിച്ചു. നെർസ റെഡ്ഢിയുടെ മരണത്തിന്റെ 10 ദിവസത്തിന് ശേഷം അമ്മ ഹാൻമക്ക ഹൃദയാഘാതം മൂലം മരിച്ചിരുന്നു. രാജ റെഡ്ഡിയാണ് പിതാവ്. ഭാര്യ: ലത, മകൾ: നവ്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം