ഉംറ നിർവഹിച്ച് ജോലി സ്ഥലമായ ദമ്മാമിലേക്ക് മടങ്ങുന്നതിനിടെ മരിച്ച മുംബൈ സ്വദേശിയുടെ മൃതദേഹം ഖബറടക്കി. 37 വർഷമായി ദമ്മാമിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ചീഫ് അക്കൗണ്ടൻറായി പ്രവർത്തിച്ചുവരികയായിരുന്നു.

റിയാദ്: കുടുംബസമേതം ഉംറ നിർവഹിച്ച് ജോലി സ്ഥലമായ ദമ്മാമിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച മുംബൈ സ്വദേശി മുഖാദം മുഷ്താഖ് അഹമ്മദ് കുതുബുദ്ധീെൻറ മൃതദേഹം ഖബറടക്കി. മക്ക-റിയാദ് റോഡിലെ സെയിൽ കബീർ പെട്രോൾ പമ്പിൽ വെച്ചാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ ഹവിയയിലെ നഹ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകുകയും ശേഷം ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽക്കുകയും ചെയ്തെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

മരണസമയത്ത് ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. ഇവരെ കൂടാതെ ഒരു ആൺകുട്ടിയും രണ്ട് പെൺമക്കൾ കൂടി ഇദ്ദേഹത്തിനുണ്ട്. 37 വർഷമായി ദമ്മാമിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ചീഫ് അക്കൗണ്ടൻറായി പ്രവർത്തിച്ചുവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞെത്തിയത്. ത്വാഇഫ് ഇബ്നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം സെയിൽ കബീർ ജുഫാലി മഖ്ബറയിൽ മൃതദേഹം ഖബറടക്കി. കെ.എം.സി.സി നേതാക്കളായ സലാം പുല്ലാളൂർ, ഹമീദ് പെരുവള്ളൂർ, ദമ്മാമിൽ നിന്നെത്തിയ ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി നിരവധി പേർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും നിയമനടപടികൾ പൂർത്തിയാക്കാനും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും സി.സി.ഡബ്ല്യു അംഗവുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് രംഗത്തുണ്ടായിരുന്നു.