സൗദിയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
അസീര്‍, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരിയതോ ശക്തമോ ആയ മഴയും കാറ്റും ഉണ്ടായേക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
റിയാദ്: സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അസീര്‍, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരിയതോ ശക്തമോ ആയ മഴയും കാറ്റും ഉണ്ടായേക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും സിവില്‍ ഡിഫന്‍സ് വിഭാഗം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദുല്‍ ഹമ്മാദി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് തോടുകളും താഴ് വരകളും നിറഞ്ഞു കവിഞ്ഞിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ മൂന്നു സഹോദരങ്ങളുള്‍പ്പെടെ അഞ്ചുപേര്‍ മരണപ്പെട്ടിരുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്. മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. നജ്റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോട് ചേർന്ന് രൂപപ്പെട്ട നാലു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവർ അപകടത്തിൽ പെട്ടത്.
ആദ്യം മൂത്ത സഹോദരനാണ് അപകടത്തിൽ പെട്ടത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടു കുട്ടികളും മുങ്ങിമരിച്ചതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. നജ്റാന് വടക്ക് വാദി സ്വഖിയിൽ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലിൽ പെട്ട യുവാവിന്റെ മൃതദേഹം അപകടത്തിൽ പെട്ട സ്ഥലത്തു നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് കണ്ടെത്തിയത്.
ജിദ്ദയില്‍ ചേരിവികസനത്തിനായി കുടിയൊഴിപ്പിച്ച 14,156 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി