ഭീകരസംഘടനയായ ഐസിസിൽ ചേർന്ന് സിറിയയിൽ സൈനിക പരിശീലനം നേടിയ കുവൈത്തി പൗരന് കീഴ്‌ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ കുവൈത്ത് കസേഷൻ കോടതി ശരിവെച്ചു. പ്രതിയുടെ അപ്പീൽ തള്ളിയതോടെ വിധി അന്തിമമായി.

കുവൈത്ത് സിറ്റി: ഭീകരസംഘടനയായ ഐസിസിൽ ചേരുകയും സിറിയയിൽ സൈനിക പരിശീലനം നേടുകയും ചെയ്ത കുവൈത്തി പൗരന് കീഴ്‌ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ കുവൈത്ത് കസേഷൻ കോടതി ശരിവെച്ചു. ജഡ്ജി സുൽത്താൻ ബൂർസ്ലി അധ്യക്ഷനായ ബെഞ്ചാണ് പ്രതി സമർപ്പിച്ച അപ്പീൽ തള്ളി വിധി അന്തിമമാക്കിയത്.

നേരത്തെ ക്രിമിനൽ കോടതി ഇയാൾക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീൽ കോടതി ഇത് മൂന്ന് വർഷമായി കുറച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചിരിക്കുന്നത്. നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ രാജ്യങ്ങളുടെ പരമാധികാരം തകർക്കാൻ ലക്ഷ്യമിടുന്ന ഭീകരസംഘടനയിൽ അംഗമാകുകയും കുവൈത്തിന്‍റെ ദേശീയ താൽപ്പര്യങ്ങൾക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.

ഭീകരസംഘടനയിൽ ചേർന്ന പ്രതി തുർക്കി വഴി കുവൈത്തിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായി സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായത്. പബ്ലിക് പ്രോസിക്യൂഷന്റെ വാറന്‍റോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ചെറുപ്പത്തിൽ തന്നെ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും 2016ൽ ഐസിസ് അംഗമായ സിറിയൻ സ്വദേശിയെ ബന്ധപ്പെട്ടാണ് സംഘടനയിൽ ചേർന്നതെന്നും പ്രതി സമ്മതിച്ചു. സിറിയയിലെ ഡമാസ്കസ് ഗ്രാമീണ മേഖലയിലുള്ള അൽ-തൽ ഐസിസ് ആസ്ഥാനത്തെത്തി അന്നത്തെ ഭീകരതലവൻ അബുബക്കർ അൽ ബാഗ്ദാദിയോട് ഇയാൾ അനുസരണ പ്രതിജ്ഞ ചൊല്ലുകയായിരുന്നു. തുടർന്ന് 30 ദിവസത്തോളം ആയുധ പരിശീലനവും കഠിനമായ സൈനിക വിന്യാസ രീതികളും അഭ്യസിച്ചതായും ചോദ്യം ചെയ്യലിൽ കണ്ടെത്തി.