കുവൈത്തിൽ ഓഗസ്റ്റ് 3 മുതൽ 9 വരെ നടത്തിയ വ്യാപക ട്രാഫിക് പരിശോധനയിൽ 29,060 നിയമലംഘനങ്ങൾ കണ്ടെത്തി. ഗുരുതരമായ നിയമലംഘനങ്ങളുടെ പേരിൽ 21 പേരെ അറസ്റ്റ് ചെയ്യുകയും 341 കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: ട്രാഫിക് പരിശോധന ശക്തമാക്കി കുവൈത്ത് ട്രാഫിക് വിഭാഗം. ഓഗസ്റ്റ് 3 മുതൽ 9 വരെയുള്ള കാലയളവിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ 29,060 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പരിശോധനയുടെ ഭാഗമായി ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 21 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ തടങ്കലിലാക്കുകയും, ഒമ്പത് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കൂടാതെ 341 കാറുകളും 4 മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. ഇക്കാലയളവിൽ ആകെ 2,249 ട്രാഫിക് പരാതികളിലാണ് പൊലീസ് ഇടപെട്ടത്. 859 റോഡപകടങ്ങളിൽ പട്രോളിംഗ് സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇതിൽ 141 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
സെക്യൂരിറ്റി പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാളെയും, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 5 പേരെയും അറസ്റ്റ് ചെയ്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ഇതോടൊപ്പം താമസരേഖകളുടെ കാലാവധി കഴിഞ്ഞ 63 പേരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 4 പേരും പിടിയിലായി. കൂടാതെ വിവിധ കേസുകളിൽ വാറണ്ടുള്ള 52 പേരെയും 20 വാഹനങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മേൽനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.


