ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; മൂന്നാഴ്ചക്കുള്ളിൽ മരിച്ചത് നൂറിലേറെ പേര്
ജനങ്ങളുടെ ശ്രദ്ധയില്ലാത്ത പെരുമാറ്റമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിപ്പിച്ചതെന്നു ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മൊഹമ്മദ് ബിൻ സൈഫ് അൽ ഹൊസൈനി വ്യക്തമാക്കി.
മസ്കറ്റ്: ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ നൂറില്‍ അലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഗണ്യമായ വർദ്ധനവ് ആണ് രേഖപ്പെടുത്തി വരുന്നത്.
ഇതിനകം ഒമാനിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 48,997 ആയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ ശ്രദ്ധയില്ലാത്ത പെരുമാറ്റമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിപ്പിച്ചതെന്നു ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മൊഹമ്മദ് ബിൻ സൈഫ് അൽ ഹൊസൈനി വ്യക്തമാക്കി. രാജ്യത്തെ നിയമലംഘകരുടെ ചിത്രങ്ങൾ പ്രസിദ്ധികരിക്കുമെന്നും ഒമാൻ സുപ്രിം കമ്മറ്റി അറിയിച്ചു.
കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ മാത്രം 104 പേരാണ് കോവിഡ് രോഗം മൂലം മരണപ്പെട്ടത്. സ്വദേശികൾക്കിടയിലാണ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നതെന്നും അൽ ഹൊസൈനി പറഞ്ഞു. ഒമാൻ സുപ്രിം കമ്മറ്റിയുടെ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് കൊവിഡ് കേസുകളുടെ വർദ്ധനവിന് കാരണമെന്നും , അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മൊഹമ്മദ് ബിൻ സൈഫ് അൽ ഹൊസൈനി ആവശ്യപ്പെട്ടു.
രാജ്യത്ത് ഇന്ന് 1268 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മരണപ്പെട്ട ആറുപേരുൾപ്പടെ ഒമാനിൽ ഇതിനകം 224 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടിട്ടുള്ളത്.