സൗദി അറേബ്യയിലെ അബഹയിലേക്ക് ഒമാനിൽ നിന്ന് സർവീസ് ആരംഭിച്ച് സലാം എയർ. ഇന്ത്യാക്കാർ പൊതുവേ അബഹയെ സൗദിയിലെ ഊട്ടിയെന്ന് വിശേഷിപ്പിക്കാറുണ്ട്.  ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഇപ്പോൾ ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ നിന്ന് നേരിട്ട് വിമാന സർവിസ് ആരംഭിച്ചത്.

റിയാദ്: സൗദി അറേബ്യയിലെ ഊട്ടിയാണ് അബഹ. 365 ദിവസവും സുഖകരമായ കാലാവസ്ഥയുള്ള, ഇടയ്ക്കെല്ലാം മഞ്ഞും മഴയുമുള്ള അബഹ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. റോപ്പുവേയും ഗാർഡനുകളുമെല്ലാമുള്ള ഈ ഹൈറേഞ്ച് ടൂറിസ്റ്റ് കേന്ദ്രത്തിലാണ് മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അൽ സൗദ പർവതമുള്ളതും. അതുകൊണ്ട് തന്നെ ഇന്ത്യാക്കാർ പൊതുവേ അബഹയെ സൗദിയിലെ ഊട്ടിയെന്ന് വിശേഷിപ്പിക്കാറുണ്ട്.

ഇത്രയും സുന്ദരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഇപ്പോൾ ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽനിന്ന് നേരിട്ട് വിമാന സർവിസ് ആരംഭിച്ചിരിക്കുകയാണ് ഒമാെൻറ ഔദ്യോഗിക ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ. സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിലേക്ക് ആഴ്ചയിൽ നാല് സർവിസാണ് തുടക്കത്തിൽ. സർവിസിന് തുടക്കം കുറിച്ച് മസ്കറ്റിൽ നിന്നെത്തിയ സലാം എയറിന്‍റെ ആദ്യ വിമാനത്തെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കണക്റ്റിവിറ്റി പ്രോഗ്രാം, സൗദി ടൂറിസം അതോറിറ്റി, അസീർ മേഖല വികസന അതോറിറ്റി എന്നിവയുടെ പ്രതിനിധികളും വിമാനത്താവള ഉദ്യോഗസ്ഥരും ചേർന്നു ഊഷ്മളമായി വരവേറ്റു. ഒമാനിൽ നിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചതിൽ അസീർ പ്രവിശ്യ ഗവർണറും മേഖല വികസന അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാൽ സന്തോഷം പ്രകടിപ്പിച്ചു.