33കാരനായ പ്രവാസിയില്‍ നിന്നാണ് മൂന്ന് താമസസ്ഥലങ്ങളിലുള്ള സഹതൊഴിലാളികള്‍ക്ക് കൊവിഡ് പകര്‍ന്നത്.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ പ്രവാസിയില്‍ നിന്ന് രോഗം ബാധിച്ചത് 16 സഹതൊഴിലാളികള്‍ക്ക്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഇന്നലെ രാത്രി ഈ വിവരം പുറത്തുവിട്ടത്. 

33കാരനായ പ്രവാസിയില്‍ നിന്നാണ് മൂന്ന് താമസസ്ഥലങ്ങളിലുള്ള സഹതൊഴിലാളികള്‍ക്ക് കൊവിഡ് പകര്‍ന്നത്. അതേസമയം 58 വയസ്സുള്ള പ്രവാസി പുരുഷനില്‍ നിന്ന് മക്കളും സഹോദരങ്ങളും കൊച്ചുമക്കളും മരുമകളും ഉള്‍പ്പെടെ 10 കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചു. ഇവരെല്ലാം രോഗബാധിതനുമായ പ്രവാസിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ്. മരുമകളില്‍ നിന്ന് ദ്വിതീയ സമ്പര്‍ക്കം വഴി അവരുടെ മാതാവിനും കൊവിഡ് പകര്‍ന്നു. ഇതോടെ ഈ ക്ലസ്റ്ററില്‍ ആകെ 11 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6,034 കൊവിഡ് കേസുകളാണ് ജൂണ്‍ 10 മുതല്‍ 16 വരെയുള്ള കാലയളവില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 3,253 പേര്‍ സ്വദേശികളും 2,781 പേര്‍ വിദേശികളുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona