യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ഇയാള്‍ നിരോധിത വസ്‍തുക്കള്‍ കടത്തുന്നതായി കണ്ടെത്തിയത്. 13.49 ഗ്രാം ഹാഷിഷാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഏതാനും മയക്കുമരുന്ന് ഗുളികകളുമുണ്ടായിരുന്നു. 

ദോഹ: അബൂ സംറ പോര്‍ട്ട് വഴി ഖത്തറിലേക്ക് നിരോധിത വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. ഒരു യാത്രക്കാരനാണ് ശരീരത്തിലൊളിപ്പിച്ച് ഹാഷിഷും മയക്കുമരുന്ന് ഗുളികകളും കടത്താന്‍ ശ്രമിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. 

യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ഇയാള്‍ നിരോധിത വസ്‍തുക്കള്‍ കടത്തുന്നതായി അധികൃതര്‍ കണ്ടെത്തിയത്. 13.49 ഗ്രാം ഹാഷിഷാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഏതാനും മയക്കുമരുന്ന് ഗുളികകളുമുണ്ടായിരുന്നു. രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് നേരത്തെ തന്നെ ഖത്തര്‍ കസ്റ്റംസ് വ്യാപകമായ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കള്ളക്കടത്ത് തടയുന്നതിനുള്ള അത്യാധുനിക ഉപകരങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഖത്തറിലെ കസ്റ്റംസിനുണ്ടെന്നും കള്ളക്കടത്തുകാരെ അവരുടെ ശരീര ഭാഷകൊണ്ടുതന്നെ തിരിച്ചറിയാന്‍ സാധിക്കുമമെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു.

വ്യാജ കമ്പനികളുടെ പേരില്‍ വിസ കച്ചവടം; പ്രവാസി അറസ്റ്റില്‍
ദോഹ: വ്യാജ കമ്പനികളുടെ പേരില്‍ വിസാ കച്ചവടം നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നടപടിയെടുത്തത്. ഒരു ലാപ്‍ടോപ് കംപ്യൂട്ടറും 13 എ.ടി.എം കാര്‍ഡുകളും നാല് പേഴ്‍സണല്‍ ഐ.ഡികളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പിടിച്ചെടുത്ത സാധനങ്ങള്‍ ഉള്‍പ്പെടെ ഇയാളെ ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറി. അനധികൃത വിസാ കച്ചവടത്തിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി വര്‍ദ്ധിക്കും. ഇത്തരം വ്യാജ വിസാ കച്ചവടക്കാരുമായി ഇടപാടുകള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Scroll to load tweet…