ബസ് അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മദീനയിൽ സംസ്കരിക്കും. ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് തീ പിടിച്ചാണ് 45 തീർഥാടകർ മരിച്ചത്.

റിയാദ്: സൗദി അറേബ്യയിലെ ബസ് അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മദീനയിൽ സംസ്കരിക്കും. ഇന്നാണ് സംസ്കാരം നടക്കുക. ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് തീ പിടിച്ചാണ് 45 തീർഥാടകർ മരിച്ചത്.

ഞായറാഴ്ച സൗദി സമയം രാത്രി 11 ഓടെയാണ് ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 46 ഇന്ത്യക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ഇവരിൽ ഒരാളൊഴികെ ബാക്കി 45 പേരും മരിച്ചു. മരിച്ചവരിൽ അധികവും തെലങ്കാനയിൽ നിന്നുള്ളവരാണ്. തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും ചൊവ്വാഴ്ച മദീനയിലെത്തിയിരുന്നു. മാജിദ് ഹുസൈന്‍ എം.എൽ.എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ബി. ഷഫിഉള്ള എന്നിവരാണ് സംഘത്തിലുള്ളത്. സ്ഥിതിഗതികളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി സംഘം ചർച്ച നടത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളും സൗദിയിലെത്തി. ആകെ 32 പേരാണ് സൗദിയിലെത്തിയത്. ഇതിൽ 26 പേർ മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളാണ്.