സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി
സ്ഥിരമായി കഴിക്കുന്ന രക്തസമ്മർദത്തിനുള്ള ഗുളിക ലോക് ഡൗൺ മൂലം കിട്ടാതെ വരികയും 10 ദിവസം മുമ്പ് രക്തസമ്മർദം ഉയർന്ന് താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയുമായിരുന്നു.
റിയാദ്: കഴിഞ്ഞ ദിവസം മരിച്ച ചങ്ങനാശ്ശേരി തെങ്ങണ സ്വദേശി മറ്റപ്പുരയിടം കനി റാവുത്തറുടെ മകൻ നാസർ കനി റാവുത്തരുടെ (ഇളയ കുഞ്ഞ്, 56) മൃതദേഹം റിയാദിൽ ഖബറടക്കി. പെരുന്നാൾ ദിവസം രാവിലെ റിയാദിലെ ഉമ്മുൽ ഹമാം മഖ്‍ബറയിലാണ് മറവുചെയ്തത്. 22 വർഷമായി റിയാദിലെ അഡ്വാൻസ് ഫിനാൻഷ്യൽ കൺസൽട്ടൻറ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
സ്ഥിരമായി കഴിക്കുന്ന രക്തസമ്മർദത്തിനുള്ള ഗുളിക ലോക് ഡൗൺ മൂലം കിട്ടാതെ വരികയും 10 ദിവസം മുമ്പ് രക്തസമ്മർദം ഉയർന്ന് താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയുമായിരുന്നു. അബോധാവസ്ഥയിൽ റിയാദിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 10 ദിവസം വെൻറിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ രോഗം മൂർഛിച്ചതിനെ തുടർന്ന് ദാറുൽ ശിഫ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ചങ്ങനാശ്ശേരിയാണ് നാടെങ്കിലും ഇപ്പോൾ സ്ഥിരതാമസം പത്തനംതിട്ടയിലാണ്. ഭാര്യ: ഷാഹിദ. ഏക മകൾ അഷ്ന. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ അൻസാർ ചങ്ങനാശ്ശേരി, ഹുസൈൻ താന്നിമൂട്ടിൽ, നാസറിന്റെ ബന്ധുവായ ഹൻഷാദ് ഹസൻ എന്നിവരാണ് നാസറിന്റെ ചികിത്സയ്ക്കും മയ്യിത്ത് പരിപാലനത്തിനും മറ്റ് നടപടിക്രമങ്ങൾക്കും നേതൃത്വം നൽകിയത്.