ജോലി കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്നു വരുമ്പോഴാണ് അപകടം ഉണ്ടായത്. 

റിയാദ്: അമിത വേഗതയിൽ പിറകിലേക്ക് എടുത്ത സ്വദേശി പൗരെൻറ വാഹനം തട്ടി മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. അപകടത്തിൽ ഗുരുതര പരുക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ (54) മൃതദേഹം ബുറൈദ ഖലീജ് മഖ്ബറയിൽ ഖബറടക്കി. 

പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. ഖബറടക്കത്തിൽ വൻ ജനാവലി പങ്കെടുത്തു. ഒക്ടോബർ 28 നാണ് അപകടം. രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ (സൂഖ് ദാഹിലിയ) ജോലി കഴിഞ്ഞ് കടയിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി നടന്നുവരുമ്പോഴായിരുന്നു അപകടം. പിന്നിൽനിന്നും അമിത വേഗതയിൽ വന്ന കാർ റാഫിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Read Also -  സ്പോൺസർ ഇല്ലാതെ സൗദിയിൽ തങ്ങാം, ജോലി ചെയ്യാം; 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് പ്രീമിയം ഇഖാമ അനുവദിച്ചു

കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ - ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്യുകയായിരുന്നു. ഖസീം പ്രവാസി സംഘം ശാര സനാഇയ യൂനിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയയിരുന്നു. ഭാര്യ: ഹാജറ. അനസ്, അനീഷ്, റഫാൻ എന്നിവർ മക്കളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക