ഉടമസ്ഥന്‍ നായയുടെ കൂട് തുറന്നിട്ടെന്നും പുറത്തിറങ്ങിയ നായ തന്റെ മകളുടെ വലത് കൈയ്ക്ക് കടിച്ചെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസ് പ്രാഥമിക കോടതിയില്‍ കൈമാറി.

ദുബൈ: ദുബൈയില്‍ നായയുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നായയുടെ ഉടമസ്ഥന്‍ 15,000 ദിര്‍ഹം(മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കുട്ടിയുടെ മാതാവിന് 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 

2019 നവംബര്‍ 24നായിരുന്നു സംഭവം. ഉടമസ്ഥന്‍ നായയുടെ കൂട് തുറന്നിട്ടെന്നും പുറത്തിറങ്ങിയ നായ തന്റെ മകളുടെ വലത് കൈയ്ക്ക് കടിച്ചെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസ് പ്രാഥമിക കോടതിയില്‍ കൈമാറി. നായയുടെ ഉടമസ്ഥന്‍ 5,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പിന്നീട് അപ്പീല്‍ കോടതി ഈ തുക 2,000 ദിര്‍ഹമായി കുറച്ചു. 

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ദുബൈ സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഉടമസ്ഥന്റെ അശ്രദ്ധയും നായയെ നിയന്ത്രിക്കാതിരുന്നതും മൂലമാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റതെന്ന് ചൂണ്ടിക്കാട്ടി 100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ ചികിത്സയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ ചികിത്സാ ചെലവ് നല്‍കണമെന്ന അപേക്ഷ കോടതി തള്ളി. നായയുടെ ഉടമസ്ഥന്‍ 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് പുറമെ കോടതി നടപടികളുടെ ചെലവ് വഹിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. 

(പ്രതീകാത്മക ചിത്രം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona