ദുബായിയുടെ തുറമുഖ കമ്പനിയായ ഡിപി വേൾഡ് വർഷത്തിന്റെ ആദ്യ പകുതിയിൽ 1270 കോടി ഡോളറിന്റെ റെക്കോർഡ് വരുമാനം നേടി. കണ്ടെയ്നർ കയറ്റിറക്കിൽ 6.5% വളർച്ച രേഖപ്പെടുത്തിയ കമ്പനി, ഫുജൈറയിൽ പുതിയ ടെർമിനലുകൾ നിർമ്മിക്കാനും ആഗോളതലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.

ദുബായ്: വരുമാനത്തിൽ വൻ കുതിപ്പുമായി ദുബായിയുടെ തുറമുഖ കന്പനി ഡിപി വേൾഡ്. വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 1270 കോടി ഡോളറിന്റെ വരുമാനം. കണ്ടെയ്നറുകളുടെ കയറ്റിറക്കിലും 6.5 ശതമാനത്തിന്റെ വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,120 കോടി ഡോളറായിരുന്നു. മേഖലയിലെ പ്രതിസന്ധികൾക്കിടയിലും വരുമാനത്തിൽ വൻ വളർച്ചയാണ് ഉണ്ടായത്.

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 1270 കോടി ഡോളറിന്റെ വരുമാനമാണ് നേടിയത്. 13.1 ശതമാനമാണ് വർധനവ്. ആഫ്രിക്ക, ഏഷ്യ പസഫിക്, യൂറോപ്പ്, അമേരിക്കാസ് ഉൾപ്പടെ കണക്കാക്കിയാണ് ഇത്. അതേസമയം യുഎഇയിലെ വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫുജൈറയിൽ 50 വർഷത്തെ കരാറിൽ രണ്ട് പുതിയ ടെർമിനലുകൾ നിർമ്മിക്കാൻ ഡി.പി വേൾഡ് പദ്ധതിയിടുന്നുണ്ട്. ജബൽ അലിക്ക് പുറമെ വ്യാപാരികൾക്ക് രാജ്യത്തേക്ക് ചരക്കുകളെത്തിക്കാൻ മറ്റൊരു മികച്ച പാത കൂടി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2026ൽ ആകെ 300 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 150 കോടി ഡോളർ ആദ്യ പകുതിയിൽ തന്നെ നിക്ഷേപിച്ചുകഴിഞ്ഞു. യുഎഇ, യുകെ, ഇന്ത്യ, സൗദി അറേബ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലെ തുറമുഖ, ലോജിസ്റ്റിക്സ് വികസനത്തിനാണ് ഈ തുക വിനിയോഗിക്കുന്നത്.