കുവൈത്തിൽ വികലാംഗനെന്ന വ്യാജേന സഹതാപം പിടിച്ചുപറ്റി ലഹരി വിൽപന നടത്തിയയാളെ കയ്യോടെ പിടികൂടി പൊലീസ്. പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും, സൂക്ഷ്മമായ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ലഹരിമരുന്നും പണവും കണ്ടെടുത്തു. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ വികലാംഗനെന്ന വ്യാജേന സഹതാപം പിടിച്ചുപറ്റി ലഹരിമരുന്ന് വിൽപന നടത്തി വന്നയാളെ പൊലീസ് പിടികൂടി. ഒരു കാലില്ലാത്ത ഇയാൾ ശാരീരിക അവശതകൾ കാട്ടി പൊലീസിന്റെ കണ്ണുവെട്ടിച്ച് ലിറിക്ക ഗുളികകൾ വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്. ലഹരിമരുന്ന് മാഫിയകൾക്കെതിരെ ഫർവാനിയ പൊലീസ് നടത്തുന്ന കർശനമായ പരിശോധനകൾക്കിടയിലാണ് ഈ അറസ്റ്റ്.
പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടപ്പോൾ താൻ നിരപരാധിയാണെന്നും തന്റെ പക്കൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കാട്ടി ഇയാൾ ഉദ്യോഗസ്ഥരുടെ സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചു. എന്നാൽ പോലീസിന്റെ സൂക്ഷ്മമായ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ചെറിയ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ ലിറിക്ക ഗുളികകളും പണവും കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്നും പണവും സഹിതം പ്രതിയെ മേൽനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരിമരുന്ന് കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർ ആരായാലും അവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സുരക്ഷാ സേനയുടേതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിദിന സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്നും, വേഷപ്രച്ഛന്നരായി എത്തുന്നവരെപ്പോലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.


