യാത്രക്കാര്‍ക്ക് അവസാന നിമിഷമാണ് അറിയിപ്പ് ലഭിച്ചത്. ദുബൈയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വിമാനം ലഭ്യമല്ലാത്തതിനെ തുടർന്ന് അവസാന നിമിഷം വിമാന സർവീസ് റദ്ദാക്കിയതായാണ് റിപ്പോർട്ട്.
ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം ലഭ്യമല്ലാത്തതിനെ തുടർന്നാണ് അവസാന നിമിഷം സര്‍വീസ് റദ്ദാക്കിയത്. ജയ്പൂർ-ദുബൈ റൂട്ടിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്.
വിമാനം ലഭ്യമല്ലാത്തതിനെ തുടർന്ന് അവസാന നിമിഷം വിമാന സർവീസ് റദ്ദാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം രാവിലെ 5.55ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന ഐഎക്സ്-195 വിമാനമാണ് റദ്ദാക്കിയത്. ദുബൈയിൽ നിന്ന് വരേണ്ടിയിരുന്ന ഐഎക്സ്-196 എന്ന വിമാനം എത്താതിരുന്നതാണ് സര്‍വീസ് റദ്ദാക്കാൻ കാരണം. പുലർച്ചെ 12.46ന് ജയ്പൂരിൽ എത്തേണ്ട ദുബൈ-ജയ്പൂർ സർവീസ് നടന്നില്ലെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. വിമാനം ഇല്ലാത്തതിനാൽ പുറപ്പെടേണ്ട സർവീസ് റദ്ദാക്കുകയും, പുലർച്ചെ 1 മണിയോടെ എയർപോർട്ടിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ ഇതോടെ കുടുങ്ങുകയും ചെയ്തു.
വിമാന ഡാറ്റകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ അനുസരിച്ച്, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സെപ്റ്റംബർ 25-ന്, സാങ്കേതിക തകരാർ കാരണം ദുബൈയിൽ നിന്നുള്ള വിമാനം ഗ്രൗണ്ട് ചെയ്തതിനെ തുടർന്ന് ഇതേ സർവീസ് തടസ്സപ്പെട്ടിരുന്നു. എയർലൈൻ ആദ്യം ജയ്പൂർ-ദുബൈയ് വിമാനം റദ്ദാക്കുകയും, രണ്ട് മണിക്കൂറിന് ശേഷം ഒരു പകരം വിമാനം ഏർപ്പെടുത്തുകയുമായിരുന്നു.
നേരത്തെ, സെപ്റ്റംബർ 15-ന്, പൈലറ്റിന് കോക്ക്പിറ്റിലെ മുന്നറിയിപ്പ് ലൈറ്റുകൾ കാരണം വിമാനം ടെർമിനൽ ഏരിയയിലേക്ക് തിരികെ കൊണ്ടുവരേണ്ടി വന്നതിനെ തുടർന്ന് ദുബൈ വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് റദ്ദാക്കിയിരുന്നു. എഞ്ചിനീയർമാർക്ക് തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ, യാത്രക്കാർ കയറിയതിന് ശേഷം സർവീസ് റദ്ദാക്കി.
തുടർച്ചയായ റദ്ദാക്കലുകളും കാലതാമസവും യാത്രക്കാരെ, പ്രത്യേകിച്ച് രാജസ്ഥാനും യുഎഇയും തമ്മിലുള്ള തിരക്കേറിയ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരെ, വളരെയധികം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കണക്ഷൻ ഫ്ലൈറ്റുകൾ നഷ്ടമായതിനെക്കുറിച്ച് പലരും പരാതിപ്പെട്ടു.


