വാട്സാപ്പ് വഴി മെസേജ്, പണം നല്കിയാൽ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യും; വമ്പൻ ലഹരിമരുന്ന് റാക്കറ്റ് പിടിയിൽ
ഉപഭോക്താക്കള്‍ക്ക് പ്രതികള്‍ വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ച് ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, വേദനസംഹാരികള്‍ തുടങ്ങിയവയുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് പ്രതികളുടെ രീതി.
ദുബൈ: വാട്സാപ്പ് ഡെലിവറി സര്‍വീസ് വഴി നിരോധിത മരുന്നുകളും ലഹരിമരുന്നും വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന 280 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. എക്കണോമിക്സ് സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് ജൂണിനും ഡിസംബറിനും ഇടയില്‍ നടത്തിയ കുറ്റകൃത്യ വിരുദ്ധ കാമ്പയിനിലാണ് പ്രതികള്‍ പിടിയിലായത്.
ഉപഭോക്താക്കള്‍ക്ക് പ്രതികള്‍ വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ച് ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, വേദനസംഹാരികള്‍ തുടങ്ങിയവയുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് പ്രതികളുടെ രീതി. വില്‍പ്പന ഉറപ്പിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാര്‍ ബാങ്ക് വഴി പണം കൈമാറണം. തുടര്‍ന്ന് ഏതെങ്കിലും വിജനമായ സ്ഥലങ്ങളില്‍ ഇവ കുഴിച്ചിടും. ഉപഭോക്താക്കള്‍ക്ക് നിരോധിത മരുന്നുകള്‍ കുഴിച്ചിട്ട സ്ഥലത്തെ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് താനി ഹരീബ് പറഞ്ഞു.
Read Also - പ്രവാസിക്കെതിരെ കമ്പനിയുടെ കള്ളക്കേസ്, അമ്മ മരിച്ചിട്ടും നാട്ടിൽ പോകാനായില്ല; ഒടുവിൽ രക്ഷക്കെത്തിയത് കോടതി
ആവശ്യക്കാരല്ലാത്തവര്ക്കും പ്രതികള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. പൊതുജനങ്ങളെ നിരോധിത മരുന്നുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണിത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ ക്യാമ്പയിനിലൂടെ 118 കിലോ നിരോധിത മരുന്നുകളാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാത്തതിനാൽ പ്രതികളെ കണ്ടെത്തുക വെല്ലുവിളിയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങൾ പരിശോധിച്ചാണ് ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ചവരെ കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ട് തുറക്കാനായി തൊഴിലാളികളുടെയും കുട്ടികളുടെയും എമിറേറ്റ്സ് ഐഡിയാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. സംശയകരമായ 810 ബാങ്ക് അക്കൗണ്ടുകളാണ് സാമ്പത്തികസുരക്ഷ സെന്റർ തിരിച്ചറിഞ്ഞത്. ജൂണിനും ഡിസംബറിനും ഇടയിൽ മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 600 വാട്സ്ആപ് അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...