ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളി, പിന്നാലെ പണം തട്ടും; 494 പേരെ പൂട്ടി ദുബൈ പൊലീസ്
ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേന വിളിക്കും. അക്കൗണ്ട് ബ്ലോക്ക്, ഫ്രീസ് എന്നവ പറഞ്ഞ് പേടിപ്പിച്ചാണ് തട്ടിപ്പ്. വിവരങ്ങൾ ചോർത്തി പണം തട്ടും.
ദുബൈ: ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പണം തട്ടുന്ന വൻ സംഘത്തെ പൂട്ടി ദുബൈ പൊലീസ്. 494 പേരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. 406 തട്ടിപ്പ് കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
ദുബായിൽ ബാങ്കിൽ നിന്നെന്ന പേരിൽ വിളിച്ചുള്ള തട്ടിപ്പ് പൊലീസിന് സ്ഥിരം തലവേദനയാണ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേന വിളിക്കും. അക്കൗണ്ട് ബ്ലോക്ക്, ഫ്രീസ് എന്നവ പറഞ്ഞ് പേടിപ്പിച്ചാണ് തട്ടിപ്പ്. വിവരങ്ങൾ ചോർത്തി പണം തട്ടും. കള്ള ഇമെയിലും, എസ്.എം.എസും, സോഷ്യൽ മീഡിയ ലിങ്കുകളും വരെ ഉപയോഗിച്ച് ഇവര്‍ പണം തട്ടും. വൻ ഓപ്പറേഷനൊടുവിൽ വലിയൊരു തുകയും സംഘത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, സിം കാർഡുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
ഫോണിൽ വിളിക്കുന്നവർക്ക് ബാങ്കിങ് വിവരങ്ങൾ കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസിന്റെ സി.ഐ.ഡി വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹാരിബ് അൽ ശംസി പറഞ്ഞു. ഇത്തരം ഭീഷണികളിൽ വീണുപോകരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബാങ്കിന്റെ ശാഖകളേയോ, ഉദ്യോഗസ്ഥരേയോ, ബാങ്ക് അംഗീകരിച്ച് മൊബൈൽ ആപ്ലിക്കേഷനുകളേയോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.