വിശുദ്ധ റമദാനിൽ ദുബായിൽ ഭിക്ഷാടനത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. ആഡംബര കാറുടമകളെ ലക്ഷ്യമിട്ട് ഭിക്ഷാടനം നടത്തിയ ഒരാളെ 20,000 ദിർഹവുമായി പിടികൂടി.  

ദുബായ്: വിശുദ്ധ റമദാൻറെ മറവിൽ തെരുവുകളിലും സോഷ്യൽ മീഡിയ വഴിയും നടക്കുന്ന ഭിക്ഷാടനത്തിനെതിരെ ദുബായ് പൊലീസ് പരിശോധന ശക്തമാക്കി. പാർക്കിംഗ് ഏരിയയിൽ ഭിക്ഷാടനം നടത്തിയിരുന്ന ഒരാളെ പിടികൂടിയപ്പോള്‍ ഇയാളുടെ കൈവശം കണ്ടെത്തിയത് 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ). ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റമദാൻ കാലത്ത് ഭിക്ഷാടനം തടയുന്നതിനായി നടപ്പിലാക്കുന്ന ‘കോംബാറ്റിംഗ് ബെഗ്ഗിംഗ്’ കാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.

ആഡംബര കാറുടമകളെ ലക്ഷ്യം വെച്ചായിരുന്നു ഇയാൾ ഭിക്ഷാടനം നടത്തിയിരുന്നത്. ഭക്ഷണത്തിന് പോലും വകയില്ലെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാൾ സഹതാപം പിടിച്ചുപറ്റിയിരുന്നത്. പാർക്കിങ് കേന്ദ്രങ്ങളിലും ട്രാഫിക് സിഗ്നലുകളിലും എത്തുന്ന ഇയാൾ ആഢംബര കാറുകളിലെത്തുന്ന ആളുകളോട് തന്‍റെ അവസ്ഥ ദയനീയമാണെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. അതേസമയം വ്യാജ കഥകൾ മെനഞ്ഞ് പണം തട്ടുന്നവരാൽ വഞ്ചിതരാകരുതെന്നും സഹതാപം തോന്നി പണം നൽകരുതെന്നും ദുബായ് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പള്ളികൾ, ആശുപത്രികൾ, ചന്തകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്.

അർഹരായ ആളുകളെ സഹായിക്കാൻ രാജ്യത്ത് അംഗീകൃത ചാരിറ്റി സംഘടനകളുണ്ട്. അല്ലാതെ തെരുവിലിറങ്ങുന്നത് നിയമവിരുദ്ധമാണ്. സോഷ്യൽ മീഡിയ വഴിയുള്ള ഭിക്ഷാടനവും കുറ്റകരമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. ഫെഡറൽ നിയമം അനുസരിച്ച് ഇത്തരക്കാർക്ക് 3 മാസം വരെ തടവ്, 10,000 ദിർഹത്തിൽ കുറയാത്ത പിഴ (അല്ലെങ്കിൽ ഇവ രണ്ടും) ലഭിക്കാം. ഭിക്ഷാടകരെ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 901 വിളിച്ചോ ദുബായ് പോലീസ് ആപ്പിലെ ‘Police Eye’ സേവനം, E-Crime പ്ലാറ്റ്‌ഫോം എന്നിവ വഴിയോ അറിയിക്കാം. രാജ്യത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ഔദ്യോഗിക ചാനലുകൾ വഴി മാത്രം സാമ്പത്തിക സഹായങ്ങൾ നൽകാൻ അധികൃതർ നിർദ്ദേശിച്ചു.