യുഎഇ ദേശീയ ദിനാഘോഷത്തിലെ മലയാളിത്തിളക്കം; കൊവിഡ് അതിജീവനത്തിന് ഇരുനൂറോളം ഭാഷകളില്‍ ആദരം
കോവിഡ് പ്രതിരോധ മുന്നേറ്റങ്ങളിൽ ലോകത്തിലെ മുൻ നിര രാജ്യങ്ങളിലൊന്നായി മാറിയ യുഎഇയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ആശയങ്ങളാണ് ഷഫീഖ് കാറിന് പുറത്ത് അവിഷ്കരിച്ചത്. ഇരുന്നൂറോളം രാജ്യക്കാര്‍ വസിക്കുന്ന നാടായതുകൊണ്ട് തന്നെ അവരുടെയെല്ലാം ഭാഷകളിലാണ് ആശംസകൾ ആലേഖനം ചെയ്തത്.
ദുബൈ: യുഎഇയുടെ നാല്‍പത്തി ഒന്‍പതാം ദേശീയദിനാഘോഷത്തിൽ ഇത്തവണയും മലയാളിത്തിളക്കം. കൊവിഡിനെ അതിജീവിച്ച യുഎഇയ്ക്ക് സ്വന്തം കാറില്‍ ലോക ഭാഷകളിൽ ആശംസകള്‍ കുറിച്ചുകൊണ്ടാണ് കോഴിക്കോട് സ്വദേശി ഷഫീഖ് അബ്ദുൽ റഹ്‌മാൻ താരമായത്.
കോവിഡ് പ്രതിരോധ മുന്നേറ്റങ്ങളിൽ ലോകത്തിലെ മുൻ നിര രാജ്യങ്ങളിലൊന്നായി മാറിയ യുഎഇയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ആശയങ്ങളാണ് ഷഫീഖ് കാറിന് പുറത്ത് അവിഷ്കരിച്ചത്. ഇരുന്നൂറോളം രാജ്യക്കാര്‍ വസിക്കുന്ന നാടായതുകൊണ്ട് തന്നെ അവരുടെയെല്ലാം ഭാഷകളിലാണ് ആശംസകൾ ആലേഖനം ചെയ്തത്. മുഴുവൻ പ്രവാസികളുടേയും മാതൃഭാഷകളെ ഉൾപ്പെടുത്തി ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് വാഹനം അലങ്കരിക്കുന്നത് യുഎഇയിൽ ഇതാദ്യം.
എസ്‌യുവി കാറായ റോൾസ് റോയിസ് കളിനനാണ് സംരഭകനായ ഷഫീഖ് അബ്ദുൽ റഹ്‌മാൻ അലങ്കരിക്കാന്‍ തെരഞ്ഞെടുത്തത്. ദേശീയദിനാഘോഷത്തിന് പ്രവാസി തെരഞ്ഞെടുത്ത മാര്‍ഗം ദുബൈ പോലസിനും ബോധിച്ചു. മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പൊലീസ് ഉദ്യോഗസ്ഥര്‍ ഷഫീഖിനെ ഉപഹാരം നൽകി ആദരിച്ചു. 2005-ലാണ് കോഴിക്കോട് സ്വദേശി ഷഫീഖ് ജോലി തേടി യുഎഇ യിൽ എത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്ന് മികച്ച ജീവിത സാഹചര്യമൊരുക്കിയ പോറ്റമ്മനാടിനുള്ള സ്നേഹപ്രകടനം കൂടിയാണ് ആഢംബര വാഹനത്തിലൂടെ ഈ യുവാവ് പ്രകടിപ്പിച്ചത്.