നിയമം ലംഘിക്കുകയും ലൈസന്‍സില്ലാതെ മസാജ് സേവനങ്ങള്‍ നല്‍കുകയും ചെയ്ത 91 ഫ്‌ലാറ്റുകള്‍ ഈ വര്‍ഷം നടത്തിയ പരിശോധനകളിലൂടെ പൊലീസ് അടച്ചുപൂട്ടി.

ദുബൈ: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താനായി ദുബൈ പൊലീസ് പരിശോധന തുടങ്ങി. നിയമം ലംഘിച്ചതായി കണ്ടെത്തിയ 91 ഫ്‌ലാറ്റുകളാണ് ഇതിനകം അധികൃതര്‍ അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങളില്‍ പോകരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കവര്‍ച്ചയും കൊലപാതകവും വരെ ഇതുവഴി സംഭവിക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

അനധികൃത മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി നിരവധി ക്യാമ്പയിനുകള്‍ പൊലീസ് തുടങ്ങിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. ഇത്തരം മസാജ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തുകയും ഈ മസാജ് സേവന കാര്‍ഡുകള്‍ വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിയമം ലംഘിക്കുകയും ലൈസന്‍സില്ലാതെ മസാജ് സേവനങ്ങള്‍ നല്‍കുകയും ചെയ്ത 91 ഫ്‌ലാറ്റുകള്‍ ഈ വര്‍ഷം നടത്തിയ പരിശോധനകളിലൂടെ പൊലീസ് അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കുകയോ ദുബൈ പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ് വഴി പൊലീസ് ഐ സേവനം ഉപയോഗപ്പെടുത്തി വിവരം അറിയിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Read More -  യുഎഇയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു

ദുബൈയിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് 37 കിലോ കഞ്ചാവ് പിടികൂടി

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി. 37 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കന്‍ സ്വദേശിയാണ് പിടിയിലായത്. 

വിമാനത്താവളത്തില്‍ എക്‌സ്‌റേ സംവിധാനം വഴി ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിന് അധിക ഭാരമുള്ളതായി അനുഭവപ്പെട്ടു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ മുമ്പില്‍ വെച്ച് ഇയാളുടെ രണ്ട് ബാഗുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.

Read More - മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കണ്ണില്‍ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ആദ്യത്തെ ബാഗില്‍ നിന്ന് 17 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ ബാഗില്‍ നിന്ന് 20 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ചോദ്യം ചെയ്യലിനായി പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറി. ഭക്ഷ്യവസ്തുക്കള്‍, മസാലകള്‍, ഉണക്കമീന്‍ എന്നിങ്ങനെ രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ക്കൊപ്പം ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താറുണ്ടെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു. ലഹരിമരുന്നിന്റെ മണം തിരിച്ചറിയാതിരിക്കാനാണിത്.