Asianet News MalayalamAsianet News Malayalam

ദുബൈയിലെ കൊവിഡ് സാഹചര്യം; വിശദീകരണവുമായി അധികൃതര്‍

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക് യുഎഇയിലാണ്. രോഗബാധിതരില്‍ 0.3 ശതമാനമാണ് യുഎഇയില്‍ മരണപ്പെടുന്നത്. രാജ്യത്തെ അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങളുടെ മികവാണിത് വ്യക്തമാക്കുന്നത്.

Dubai slams rumours about situation in emirate
Author
Dubai - United Arab Emirates, First Published Jan 20, 2021, 11:14 AM IST

ദുബൈ: കൊവിഡിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തുന്നതെന്ന് ദുബൈ ഭരണകൂടം അറിയിച്ചു. പ്രതിരോധ സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചുവരികയാണെന്നും ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ അറിയിക്കുന്നു. ദുബൈയിലെ കൊവിഡ് സാഹചര്യത്തെ സംബന്ധിച്ച് അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

120 സെന്ററുകളിലായി വ്യാപക സൗജന്യ വാക്സിനേഷന്‍ ക്യാമ്പയിനാണ് ദുബൈയില്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇതുവരെ ദുബൈയില്‍ 20 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ആളുകളാണിത്. വാക്സിനേഷ്യന്‍ ക്യാമ്പയിന്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക് യുഎഇയിലാണ്. രോഗബാധിതരില്‍ 0.3 ശതമാനമാണ് യുഎഇയില്‍ മരണപ്പെടുന്നത്. രാജ്യത്തെ അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങളുടെ മികവാണിത് വ്യക്തമാക്കുന്നത്.  കൊവിഡ് പ്രതിരോധ നടപടികളിലും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലും മാസ്ക് ധരിക്കല്‍, സാമൂഹിക അകലം, റസ്റ്റോറ്റുകള്‍, ഹോട്ടലുകള്‍, സാമൂഹിക കൂട്ടായ്‍മകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജാഗ്രതാ നടപടികളിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഎഇ വെച്ചുപുലര്‍ത്തുന്നത്.

പൊതുജനങ്ങള്‍ ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം സ്ഥിരവും ശക്തവുമായ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്. ദുബൈയുടെ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ് എല്ലാ ഉപഭോക്താക്കള്‍ക്കും കൊവിഡ് അടക്കമുള്ള അസുഖങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. സാമ്പത്തിക രംഗവും കൊവിഡ് ആഘാതത്തില്‍ നിന്ന് കരകയറുകയാണ്. സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കാന്‍ 7.1 ബില്യന്‍ ദിര്‍ഹത്തിന്റെ പാക്കേജാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios