ഇടപാടുകരാണെന്ന വ്യാജേന പൊലീസ് സംഘം പ്രതികളെ ബന്ധപ്പെടുകയായിരുന്നു. പണം പറഞ്ഞുറപ്പിച്ച ശേഷം സംഘത്തിലെ സ്‍ത്രീ സ്ഥലത്തെത്തിയതോടെ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്‍തു. 

ദുബൈ: യുഎഇയില്‍ വിദേശ യുവതിയെ മുറിയില്‍ പൂട്ടിയിടുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്‍ത സംഭവത്തില്‍ ഒരു സ്‍ത്രീക്കും പുരുഷനും മൂന്ന് വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

വീട്ടു ജോലിക്കെന്ന പേരിലാണ് യുവതിയെ സംഘം നാട്ടില്‍ നിന്ന് കൊണ്ടുവന്നത്. പ്രതികളിലൊരാളാണ് ഇതിനുള്ള ചെലവ് വഹിച്ചതും വിസിറ്റ് വിസ സംഘടിപ്പിച്ചതും. വിമാനത്താവളത്തില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ സ്വീകരിച്ച് ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി. അവിടെ നിരവധി സ്‍ത്രീകളുണ്ടായിരുന്നു. വേശ്യാവൃത്തിക്കായാണ് തന്നെ സംഘം ദുബൈയിലെത്തിച്ചതെന്ന് യുവതിക്ക് അപ്പോഴാണ് മനസിലായത്. ഏതിര്‍ത്താല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി.

യുവതി വഴങ്ങാതെ വന്നപ്പോള്‍ ചില പുരുഷന്മാരുടെ സഹായത്തോടെ ക്രൂരമായി മര്‍ദിക്കുകയും ചെയ്‍തു. എന്നാല്‍ മറ്റൊരു എമിറേറ്റിലേക്ക് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട യുവതി, വഴിയില്‍ കണ്ട ഒരാളോട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കുമോ എന്ന് സഹായം തേടി. പരാതി ലഭിച്ചതിന് പിന്നാലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.

ഇടപാടുകരാണെന്ന വ്യാജേന പൊലീസ് സംഘം പ്രതികളെ ബന്ധപ്പെടുകയായിരുന്നു. പണം പറഞ്ഞുറപ്പിച്ച ശേഷം സംഘത്തിലെ സ്‍ത്രീ സ്ഥലത്തെത്തിയതോടെ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്‍തു. ഇവരെ ചോദ്യം ചെയ്‍ത് വിവരം ശേഖരിച്ചാണ് സംഘത്തിലെ പ്രധാനിയായ പുരുഷനെയും അറസ്റ്റ് ചെയ്‍തത്. ചോദ്യം ചെയ്യലില്‍ ആദ്യം പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാല്‍ വിചാരണയ്‍ക്കിടെ കുറ്റം തെളിഞ്ഞതിനാല്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും.