ഇന്ത്യ-പാക് സംഘർഷം; അബുദാബിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി, സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഇത്തിഹാദ്

Synopsis
ഇനി വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അബുദാബി: പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഇന്നും നാളെയും തടസ്സപ്പെടുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാന്‍റെ വ്യോമപാത അടച്ചതോടെയാണ് സര്‍വീസുകള്‍ തടസ്സപ്പെടുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.
മെയ് 9, 10 തീയതികളിലാണ് സര്‍വീസുകള്‍ തടസ്സപ്പെടുക. അബുദാബി വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍, ഈ റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ആണെങ്കില്‍ അവരെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്‍റില്‍ നിന്ന് സ്വീകരിക്കില്ലെന്നും ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ഇങ്ങനെയുള്ള യാത്രക്കാര്‍ അബുദാബിയിലെത്തിയ ശേഷം അവിടെ നിന്ന് യാത്രയ്ക്കായി മറ്റ് ബദല്‍ യാത്രാ സൗകര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്‍റില്‍ നിന്ന് അവരെ വിമാനത്തില്‍ കയറ്റുകയുള്ളൂ.
മെയ് 9ന് പാകിസ്ഥാനിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കി.
റദ്ദാക്കിയ സര്‍വീസുകള്‍
ഇവൈ300 / ഇവൈ301- അബുദാബിക്കും ഇസ്ലാമാബാദിനും ഇടയിലുള്ള സര്‍വീസ്.
ഇവൈ294 / ഇവൈ295- അബുദാബിക്കും കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള സര്‍വീസ്.
ഇവൈ288 / ഇവൈ289- അബുദാബിക്കും ലാഹോര്‍ അല്ലാമാ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍.
ഇവൈ302 / ഇവൈ303- അബുദാബിക്കും ഇസ്ലാമാബാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനും ഇടയിലെ സര്‍വീസ്.
ഇവൈ296 / ഇവൈ297- അബുദാബിക്കും കറാച്ചി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലെ സര്‍വീസ്.
മെയ് 10ന് വൈകുന്നേരും മുതലുള്ള ചില സര്‍വീസുകളും റദ്ദാക്കി
ഇവൈ296 / ഇവൈ297- അബുദാബി- കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളം
ഇവൈ302 / ഇവൈ303 - അബുദാബി-ഇസ്ലാമാബാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്.
ഇവൈ284 / ഇവൈ285- അബുദാബി- ലാഹോര്‍ അല്ലാമ അഖ്ബാല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്.
റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീബുക്കിങിനും മറ്റ് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനും എയര്‍ലൈന്‍ സഹായം നല്‍കി വരുന്നതായും ഇത്തിഹാദ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം സര്‍വീസുകള്‍ സംബന്ധിച്ച് തുടര്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും ഇത്തിഹാദ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം