സുരക്ഷയുടെ കാര്യത്തിൽ ഒന്നാമതെത്തി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സ്. എയർലൈൻ റേറ്റിംഗ്സ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിലാണ് ഇത്തിഹാദ് ഒന്നാമതെത്തിയത്.
അബുദാബി: വിമാനയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ലോകത്തെ വമ്പൻമാരെ പിന്തള്ളി യുഎഇയുടെ സ്വന്തം വിമാനക്കമ്പനികൾ ഒന്നാം നിരയിൽ. 'എയർലൈൻ റേറ്റിംഗ്സ്' പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ യുഎഇയുടെ ഇത്തിഹാദ് എയർവേയ്‌സ് ഒന്നാം സ്ഥാനം സ്വന്തമാക്കി. സുരക്ഷയുടെ കാര്യത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മൂന്ന് യുഎഇ വിമാനക്കമ്പനികളാണ് ഇടംപിടിച്ചിരിക്കുന്നത്.
ആദ്യ പത്ത് എയർലൈനുകൾ
ഇത്തിഹാദ് എയർവേയ്‌സ് (യുഎഇ), കാതെയ് പസഫിക്, ക്വാണ്ടാസ്, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് (യുഎഇ), എയർ ന്യൂസിലൻഡ്, സിംഗപ്പൂർ എയർലൈൻസ്, ഇവിഎ എയർ, വിർജിൻ ഓസ്‌ട്രേലിയ, കൊറിയൻ എയർ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വിമാന കമ്പനികൾ. ഗൾഫ് മേഖലയിൽ നിന്നുള്ള ഒരു വിമാനക്കമ്പനി ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്. പുത്തൻ വിമാനങ്ങൾ, കോക്പിറ്റ് സുരക്ഷയിലെ നൂതന സാങ്കേതികവിദ്യകൾ, അപകടരഹിതമായ ചരിത്രം എന്നിവയാണ് ഇത്തിഹാദിനെ ഒന്നാമതെത്തിച്ചത്.
സുരക്ഷയും സേവനവും വർദ്ധിപ്പിക്കുന്നതിനായി യുഎഇ വിമാനക്കമ്പനികൾ ശതകോടിക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നത്. 2025 നവംബറിലെ ദുബൈ എയർഷോയിൽ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ കമ്പനികൾ ചേർന്ന് ഏകദേശം 42,000 കോടി രൂപ (420 ബില്യൺ ദിർഹം) മൂല്യമുള്ള 500-ലധികം വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളുടെ വിഭാഗത്തിലും യുഎഇയുടെ നേട്ടം ശ്രദ്ധേയമാണ്. ഈ പട്ടികയിൽ ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് നാലാം സ്ഥാനം നേടി. ഈ വിഭാഗത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ച മേഖലയിലെ ഏക വിമാനക്കമ്പനിയും ഫ്ലൈ ദുബൈ ആണ്. ഹോങ്കോങ്ങിലെ എച്ച്കെ എക്സ്പ്രസ് ആണ് ഈ വിഭാഗത്തിൽ ഒന്നാമത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ കർക്കശമായ നിലപാടുകളും വൈദഗ്ധ്യമുള്ള ജീവനക്കാരുടെ സേവനവുമാണ് യുഎഇ വിമാനക്കമ്പനികളെ ഈ അഭിമാനകരമായ നേട്ടത്തിന് അർഹരാക്കിയതെന്ന് എയർലൈൻ റേറ്റിംഗ്സ് സിഇഒ ഷാരോൺ പീറ്റേഴ്സൺ പറഞ്ഞു.


