വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന കൊവിഡ് പിസിആര്‍ പരിശോധനാ ഫലം പരിശോധിച്ചു. എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞതായി കണ്ടതോടെ പുതിയ കൊവിഡ് പരിശോധാ ഫലം കൊണ്ടുവരാന്‍ യുവാവിനോട് ആവശ്യപ്പെട്ടു.

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയ പ്രവാസി പിടിയില്‍. 32കാരനായ പാകിസ്ഥാന്‍ സ്വദേശിയാണ് പിടിയിലായത്. 

ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2020 ഡിസംബറില്‍ സ്വന്തം രാജ്യത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇയാള്‍. വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന കൊവിഡ് പിസിആര്‍ പരിശോധനാ ഫലം പരിശോധിച്ചു. എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞതായി കണ്ടതോടെ പുതിയ കൊവിഡ് പരിശോധാ ഫലം കൊണ്ടുവരാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോയ യുവാവ് അരമണിക്കൂറിനുള്ളില്‍ പുതിയ കൊവിഡ് പരിശോധനാ ഫലവുമായി തിരികെയെത്തി. 

പുതിയ കൊവിഡ് പരിശോധനാ ഫലം പരിശോധിച്ച ഉദ്യോഗസ്ഥന്‍ ഇതിലെ തീയതി തിരുത്തി കൊണ്ടുവന്നതാണെന്ന് കണ്ടെത്തി. ഷാര്‍ജയില്‍ നിന്നാണ് പരിശോധന നടത്തിയതെന്നും എന്നാല്‍ ഇതിന് മൂന്നു ദിവസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതെന്നും പാകിസ്ഥാന്‍ യുവാവ് ദുബൈ പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെ പരിശോധനാ ഫലത്തിലെ തീയതി മാറ്റി പുതിയത് ടൈപ്പ് ചെയ്ത് ചേര്‍ക്കുകയുമായിരുന്നെന്ന് യുവാവ് സമ്മതിച്ചു.

തുടര്‍ന്ന് ഇയാളെ സഹായിച്ച 30കാരനായ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖ ഉണ്ടാക്കി കൈമാറിയതായി ഇയാളും സമ്മതിച്ചു. ഇരുവര്‍ക്കുമെതിരെ വ്യാജരേഖ ഉണ്ടാക്കിയതിനും അത് ഉപയോഗിച്ചതിനും ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി.