രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനൊപ്പം നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റെടുത്ത് അതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മംഗളുരു സ്വദേശി ജോല്‍സണിനാണ് അബദ്ധം പിണഞ്ഞത്.

മംഗളുരു: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസികളും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. നിരവധി പ്രവാസികള്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്. ഇതിനിടെയാണ് വോട്ട് ചെയ്യാനെത്തുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു പ്രവാസിക്ക് പണി കിട്ടിയത്.

രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനൊപ്പം നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റെടുത്ത് അതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മംഗളുരു സ്വദേശി ജോല്‍സണിനാണ് അബദ്ധം പിണഞ്ഞത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തത്. ടിക്കറ്റ് അങ്ങനെ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണിച്ചു. പിഎന്‍ആര്‍ അടക്കം ഒരു വിവരവും ഇതില്‍ മറച്ചതുമില്ല. ടിക്കറ്റിന്റെ പിഎന്‍ആര്‍ കരസ്ഥമാക്കിയ ആരോ ഒരാള്‍ മണിക്കൂറുകള്‍ക്കകം ടിക്കറ്റ് റദ്ദാക്കുകയായിരുന്നു.

മാര്‍ച്ച് 29ന് ടിക്കറ്റെടുത്തെങ്കിലും റദ്ദാക്കിയ വിവരം അറിഞ്ഞത് ഏപ്രില്‍ ഒന്നിനായിരുന്നു. 21,045 രൂപ കൊടുത്ത് എടുത്ത ടിക്കറ്റില്‍ 9000 രൂപ മാത്രമാണ് കമ്പനി തിരികെ നല്‍കിയത്. പതിനായിരം രൂപയിലധികം നഷ്ടം. എന്തായാലും നാട്ടിലെത്തി വോട്ട് ചെയ്യാന്‍ പുതിയ ടിക്കറ്റെടുത്തിരിക്കുകയാണ് ജോല്‍സണ്‍.