Asianet News MalayalamAsianet News Malayalam

കിടപ്പാടം ജപ്തി ഭീഷണിയിൽ, ജോലി നിയമക്കുരുക്കിൽ, രോഗവും; ദുരിതപെയ്ത്തിൽ മലയാളിയെ ചേർത്തുപിടിച്ച് പ്രവാസി സമൂഹം

ഫൈനൽ എക്സിറ്റ് വിസക്ക് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് പാസ്പോർട്ടിൻറെ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപ്പെടുന്നത്. അത് പുതുക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടയിൽ കാലിലെ വ്രണം കൂടുതൽ വഷളായി.

expatriate community helped malayali to return home after series of financial issues
Author
First Published Jan 15, 2024, 5:54 PM IST

റിയാദ്: രോഗം, ജോലിയില്ലായ്മ, നിയമകുരുക്ക്, കിടപ്പാടം ജപ്തി ഭീഷണിയിൽ തുടങ്ങി എണ്ണിയാലൊടുങ്ങില്ല പ്രതിസന്ധികളുടെ തിരതല്ലൽ. ദുരിതങ്ങളുടെ പെരുമഴപെയ്ത്തിൽ ആകെനനഞ്ഞു തളർന്നുപോയ മലയാളിക്ക് സ്വാന്തനമായി അബഹയിലെ പ്രവാസി സമൂഹം. പാലക്കാട് മലയൻകാവ് ഇല്ലിക്കൽ മുഹമ്മദ് അബ്ദുൽ നജീബാണ് തീക്ഷ്ണമായ കനലനുഭവങ്ങൾക്കൊടുവിൽ ഒരുപറ്റം മനുഷ്യസ്നേഹികളുടെ സ്നേഹമസൃണതയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. 10 വർഷത്തോളമായി അസീറിലെ മൊഹായിലിൽ ഒരു ബൂഫിയയിലാണ് ജോലി ചെയ്തിരുന്നത്.

ഉടമയായ സ്വദേശി പൗരൻ അത് അടച്ചുപൂട്ടിയപ്പോൾ ജോലി നഷ്ടമായി. മറ്റൊരു ജോലി കിട്ടാനുള്ള അന്വേഷണത്തിനിടയിലാണ് ഇരുട്ടടിപോലെ നാട്ടിലെ കിടപ്പാടം ജപ്തി ഭീഷണിയിലായത്. മകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി എടുത്ത ലോൺ തിരിച്ചടവ് തെറ്റിയതിനെ തുടർന്ന് പ്രദേശത്തെ ബാങ്കാണ് ജപ്തി നടപടിയിലേക്ക് കടന്നത്. അതിനിടയിൽ ഒരു കച്ചിത്തുരുെമ്പന്ന പോലെ ഖമീസ്മുശൈത്തിലൊരു ജ്യൂസ് കടയിൽ ജോലി കിട്ടി. അവിടെ സ്പോൺസർ ഷിപ്പ് മാറ്റാനായി നോക്കുമ്പോഴാണ് ‘ഒളിച്ചോട്ടക്കാരൻ’ ആയി രേഖപ്പെടുത്തി പഴയ സ്പോൺസർ തന്നെ നിയമകുരുക്കിലാക്കിയിരിക്കുന്നത് നജീബ് അറിയുന്നത്.

ജോലി കിട്ടിയെന്ന ആശ്വാസം അതോടെ ആവിയായി. അതിെൻറ വിഷമത്തിൽ കഴിയുന്നതിനിടെയാണ് അടുത്ത ദുർവിധി കാലിലെ ഒരു ചെറിയ മുറിവിെൻറ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതുണങ്ങാതെ വ്രണമായി മാറി. പ്രമേഹരോഗി ആയതിനാൽ അത് കൂടുതൽ വഷളാവും എന്ന് മനസിലാക്കി നാട്ടിൽ പോയി വിദഗ്ധ ചികിത്സ തേടാം എന്ന് കരുതി നാട്ടിൽ പോകാനൊരുങ്ങി. ഫൈനൽ എക്സിറ്റ് വിസക്ക് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് പാസ്പോർട്ടിൻറെ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപ്പെടുന്നത്. അത് പുതുക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടയിൽ കാലിലെ വ്രണം കൂടുതൽ വഷളായി. ഒളിച്ചോട്ടക്കാരനായി ഔദ്യോഗികരേഖകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ സൗദിയിൽ ആശുപത്രികളിൽ വിദഗ്ധചികിത്സയും അപ്രാപ്യമായി.

ഇതറിഞ്ഞ നൗഷാദ് എന്ന മലയാളി സഹായിക്കാനായി മുന്നോട്ടുവന്നു. വിവരം സാമൂഹിക പ്രവർത്തകനും ഇന്ത്യൻ കോൺസുലേറ്റ് സേവനവിഭാഗം സനദ്ധപ്രവർത്തകനുമായ ബിജു കെ. നായർ വഴി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥരായ ദീപക് യാദവ്, ഹരിദാസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. അവർ രണ്ട് ദിവസം കൊണ്ട് പാസ്പോർട്ട് പുതുക്കി അബഹയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. തുടർന്ന് ബിജു കെ. നായർ ഇന്ത്യൻ എംബസിയുടെ അധികാരപത്രം കരസ്ഥമാക്കി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തെ സമീപിച്ചു. അപ്പോഴേക്കും കാലിലെ വ്രണം കാരണം നജീബിന് നടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. 

Read Also - വമ്പൻ അവസരം, ആയിരത്തിലേറെ ഒഴിവുകള്‍! അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍, പ്രവാസികള്‍ക്കും അപേക്ഷിക്കാം

അബഹയിലെ വിഭിന്നശേഷിക്കാരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനായ ഫവാസിെൻറ സഹായത്തോടെ തർഹീലിലും തൊഴിൽകാര്യ ഓഫീസിലും പോകാൻ പ്രത്യേക സൗകര്യമുള്ള വാഹനവും വീൽചെയറും ഡ്രൈവറെയും ഏർപ്പാടാക്കി. ഫൈനൽ എക്സിറ്റിന് ലേബർ കോർട്ട് അനുമതി ആവശ്യമുണ്ടായിരുന്നെങ്കിലും അതിന് ഏറെ കാലതാമസമെടുക്കുമെന്നതിനാൽ നജീബിെൻറ ദയനീയസ്ഥിതി തർഹീൽ മേധാവി സലാം ഖഹ്താനിയെ ബോധ്യപ്പെടുത്തി. അദ്ദേഹം നൽകിയ കത്തുമായി ബിജു അന്ന് തന്നെ ലേബർ കോർട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് തർഹീലിലേക്കുള്ള രേഖ തരപ്പെടുത്തി. 

തുടർന്ന് തർഹീൽ ഉദ്യോഗസ്ഥൻ ബന്ദർ ബിൻ ജുബ്റാൻ ഷഹറാനി ഫൈനൽ എക്സിറ്റ് വിസ അനുവദിച്ചു. നാട്ടിൽ പോകുന്നതിനും ചികിത്സക്കുമായി പ്രവാസി സമൂഹത്തിെൻറ സഹകരണത്തോടെ സാമ്പത്തിക സഹായവും വിമാന ടിക്കറ്റും നൽകി വെള്ളിയാഴ്ച അബഹയിൽനിന്ന് റിയാദിൽ എത്തിച്ച് ശനിയാഴ്ച പുലർച്ചെ ഫ്ലൈനാസ് വിമാനത്തിൽ കോഴിക്കോട് എത്തിച്ചു. നൗഷാദ്, ജലീൽ, നസിർ, ഗഫൂർ, സക്കറിയ തുടങ്ങിയവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios