തൊഴില്‍ മാറ്റം: സൗദി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
വാണിജ്യ സ്ഥാപനങ്ങളിൽ വിവിധ തസ്‌തികളിൽ ജോലിചെയ്യുന്ന വിദേശികൾക്ക് ഹൗസ് ഡ്രൈവർ, വീട്ടുജോലി തുടങ്ങിയ ഗാർഹിക തൊഴിലുകളിലേക്ക് മാറാന്‍ കഴിയില്ലെന്ന് തൊഴിൽ- സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി
ജിദ: സൗദിയിൽ വാണിജ്യ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളികൾക്ക് ഗാർഹിക തൊഴിലുകളിലേക്കു മാറാൻ കഴിയില്ലെന്ന് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം. വിദേശികൾക്ക് നിബന്ധനകളോടെ തൊഴിൽ മാറാമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
വാണിജ്യ സ്ഥാപനങ്ങളിൽ വിവിധ തസ്‌തികളിൽ ജോലിചെയ്യുന്ന വിദേശികൾക്ക് ഹൗസ് ഡ്രൈവർ, വീട്ടുജോലി തുടങ്ങിയ ഗാർഹിക തൊഴിലുകളിലേക്കു മാറാന്‍ കഴിയില്ലെന്നാണ് തൊഴിൽ- സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ മൂന്നു മേഘലകളിൽ തൊഴിൽ മാറ്റത്തിനു പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ്, സൗദി കൗൺസിൽ ഫോർ എഞ്ചിനീയേഴ്‌സ്, സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ പരിചയ സർട്ടിഫിക്കേറ്റാണ് ഹാജരാക്കേണ്ടത്. ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റം മന്ത്രാലയം പുനരാരംഭിച്ചത്.
ഡോക്ടർമാരുടെയും എഞ്ചിനീയർമാരുടെയും അക്കൗണ്ടന്‍റുമാരുടെയും തൊഴിൽ മാറ്റത്തിനു ലേബർ ഓഫീസുകളെ നേരിട്ട് സമീപിക്കണം. ആവശ്യമായ രേഖകൾ ലേബർ ഓഫീസിൽ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കകം ഇതിൽ തീർപ്പുകൽപ്പിക്കും. എന്നാൽ മറ്റു വിഭാഗങ്ങളിലെ തൊഴിൽ മാറ്റത്തിനുള്ള നടപടികൾ ഓൺലൈൻ മുഖേന പൂർത്തിയാക്കാൻ കഴിയും.