യുഎഇ ഉള്‍പ്പെടെ ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലും സ്വദേശിവത്കരണത്തിന് ആവശ്യമുയരുന്നു
2030 യുഎഇയെ സംബന്ധിച്ചിടത്തോളം സ്ഫോടനാത്മകമായ വര്‍ഷമായിരിക്കുമെന്നാണ് ദുബായ് മീഡിയാ ഇന്‍കോര്‍പറേറ്റഡ് ഡെപ്യൂട്ടി സിഇഒ ഡോ. ജാസിം അല്‍ അലി യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
അബുദാബി: സാമ്പത്തിക വളര്‍ച്ചയിലെ മന്ദതയും തൊഴില്‍ നഷ്ടങ്ങളും ആഗോള പ്രതിഭാസമായി മാറുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലും സ്വദേശിവത്കരണത്തിന് ആവശ്യങ്ങളുയരുന്നു. അബുദാബിയില്‍ നടക്കുന്ന മാനവ വിഭവശേഷി ഉച്ചകോടിയിലാണ് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന വിലയിരുത്തലുണ്ടായത്.
വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകള്‍ പ്രകാരം ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 75 ശതമാനവും വിദേശികളാണ്. ഇതില്‍ തന്നെ ഏറ്റവുമധികം വിദേശികള്‍ യുഎഇയിലാണ്. 2018ലെ കണക്കനുസരിച്ച് യുഎഇയിലെ 91 ശതമാനം തൊഴിലാളികളും വിദേശികളാണ്. എട്ട് ശതമാനത്തോളം മാത്രമാണ് എമിറാത്തികള്‍. ഇത് 2020ഓടെ ആറ് ശതമാനത്തിലേക്കും തുടര്‍ന്ന് 2030ഓടെ മൂന്ന് ശതമാനത്തിലേക്കും കുറയുമെന്നും കണക്കുകള്‍ പറയുന്നു. 2030 യുഎഇയെ സംബന്ധിച്ചിടത്തോളം സ്ഫോടനാത്മകമായ വര്‍ഷമായിരിക്കുമെന്നാണ് ദുബായ് മീഡിയാ ഇന്‍കോര്‍പറേറ്റഡ് ഡെപ്യൂട്ടി സിഇഒ ഡോ. ജാസിം അല്‍ അലി യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
സ്വദേശിവത്കരണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങേണ്ട സമയമാണിത്. വിവിധ ജിസിസി രാജ്യങ്ങളും കമ്പനികളും ഇക്കാര്യം ഒരു ലക്ഷ്യമായി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഫലപ്രദമായി അത് നടപ്പാകുന്നില്ലെന്നും ഡോ. ജാസിം അല്‍ അലി പറഞ്ഞു. യുഎഇയിലെ സ്വകാര്യ മേഖലയില്‍ രണ്ട് ശതമാനം മാത്രമാണ് സ്വദേശികള്‍.