തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊമേഴ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘത്തെ പിടികൂടുകയും ചെയ്തു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു.
4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. പിടിയിലായ പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.
കര്‍ശന പരിശോധന, ഒരാഴ്ചക്കിടെ 8,292 പ്രവാസികളെ നാടുകടത്തി
റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 8,292 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 17,376 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ 10,689 താമസ നിയമലംഘകരും 3,894 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,793 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 722 പേർ പിടിയിലായി. ഇവരിൽ 34 ശതമാനം യമനികളും 63 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 74 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യമൊരുക്കുകയും നിയമ ലംഘനം മൂടിവെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 17 പേർ അറസ്റ്റിലായി. 46,583 നിയമ ലംഘകരുടെ കേസുകൾ യാത്രാരേഖകൾ ലഭിക്കാൻ അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 2,337 നിയമലംഘകരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 8,292 നിയമലംഘകരെ നാടുകടത്തി.
നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
