ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു കൊലപാതകം നടന്നത്. നാല് കുട്ടികളുടെ മാതാവായ സ്‍കൂള്‍ അധ്യാപികയെ വാക്കേറ്റത്തിനെ തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക പീഡനം ആരോപിച്ച് പരാതി കൊടുത്ത അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജിദ്ദ ക്രിമിനല്‍ കോടതിയില്‍ നടന്ന നടപടിക്രമങ്ങള്‍ക്കിടെയാണ് വധശിക്ഷ നടപ്പാക്കുക തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബന്ധുക്കള്‍ കോടതിയെ അറിയിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു കൊലപാതകം നടന്നത്. നാല് കുട്ടികളുടെ മാതാവായ സ്‍കൂള്‍ അധ്യാപികയെ വാക്കേറ്റത്തിനെ തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും ശേഷം ജോലിക്കായി സ്‍കൂളിലേക്ക് പോവുകയും ചെയ്‍തു. കേസ് നടപടികളുടെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് കാണിച്ച് ഭര്‍ത്താവിന് എസ്.എം.എസ് സന്ദേശം ലഭിച്ചിരുന്നു.

വൈകുന്നേരം ഭാര്യ സ്‍കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ തന്ത്രപൂര്‍വം അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വാതില്‍ അടച്ച ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയുമായിരുന്നു. കേസില്‍ പിന്നീട് അറസ്റ്റിലായ ഇയാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ ഭാര്യയെ മര്‍ദിച്ചിരുന്നില്ലെന്ന് ഇയാള്‍ വാദിച്ചു. യുവതിയുടെ പിതാവിനെയും സഹോദരനെയുമാണ് കഴിഞ്ഞ ദിവസം കോടതി വിസ്‍തരിച്ചത്. ഇരുവരും വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

Read also: യുഎഇയില്‍ കുത്തേറ്റ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി