കുട്ടിക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും ന്യായമായ കാരണങ്ങളില്ലാതെ കുട്ടിയെ സ്‍കൂളില്‍ ചേര്‍ക്കാത്തതിനും അച്ഛനെതിരെ ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

ദുബൈ: മകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും സ്‍കൂളില്‍ ചേര്‍ക്കാത്തതിനും ദുബൈയില്‍ അച്ഛനെതിരെ നടപടി. കേസ് കുടുംബ കോടതിയിലേക്ക് കൈമാറിയെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

കുട്ടിക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും ന്യായമായ കാരണങ്ങളില്ലാതെ കുട്ടിയെ സ്‍കൂളില്‍ ചേര്‍ക്കാത്തതിനും അച്ഛനെതിരെ ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. രണ്ട് കുറ്റകൃത്യങ്ങളും യുഎഇയിലെ ബാലാവകാശ നിയമപ്രകാരം (വദീമ നിയമം) ശിക്ഷാര്‍ഹമാണ്. കുട്ടികള്‍ക്കെതിരായ 103 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ദുബൈ പൊലീസ് വെളിപ്പെടുത്തി. ഇവയില്‍ 17 കേസുകള്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തത് സംബന്ധിച്ചാണ്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്‍തു.

എല്ലാ കുട്ടികള്‍ക്കും മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കേണ്ടതും അവശ്യ സേവനങ്ങള്‍ക്ക് വിവേചനമില്ലാതെ തുല്യ അവസരം നല്‍കേണ്ടതും നിര്‍ബന്ധമാണെന്ന് ദുബൈ പൊലീസ് മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അബ്‍ദുല്ല അല്‍ മുര്‍ പറഞ്ഞു. എല്ലാത്തരും ചൂഷണങ്ങളില്‍ നിന്നും ശാരീരകവും മാനസികവുമായ പീഡനങ്ങളില്‍ നിന്നും യുഎഇയിലെ ബാലാവകാശ നിയമം കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.