കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളില്‍ തീ പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. രണ്ട് പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുക ശ്വസിച്ച് അവശരായ ഒന്‍പത് പേര്‍ക്ക് ചികിത്സ നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ റാഷിദിയ ഏരിയയിലെ 25 നില കെട്ടിടമായ പേൾ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബംങ്ങൾ താമസിക്കുന്ന കെട്ടിടമാണിത്.
കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളില്‍ തീ പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. രണ്ട് പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. പുക കാരണം ശ്വാസതടസം അനുഭവപ്പെട്ട ഒന്‍പത് പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ ആംബുലന്‍സ് സംഘങ്ങള്‍ ചികിത്സ ലഭ്യമാക്കി. പരിക്കേറ്റവരെ ശൈഖ് ഖലീഫ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അജ്‍മാന്‍ പൊലീസ് കമാണ്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്‍ദുല്ല അല്‍ നുഐമിയുടെ മേല്‍നോട്ടത്തിലണ് തീ നിയന്ത്രണ വിധേയമാക്കുന്ന നടപടികള്‍ പുരോഗമിച്ചത്. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചിരുന്നു. നിലവില്‍ കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ച ഭാഗങ്ങള്‍ വെള്ളം ചീറ്റി തണുപ്പിക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്.
