ഈ വർഷം മെയ് മാസത്തിലാണ് പരിശീലനം തുടങ്ങിയത്. കഴിഞ്ഞദിവസം അത് പൂർത്തിയാക്കി വനിതാ സൈനികർ സനദ് എടുത്ത് പുറത്തിറങ്ങി. സാദാ ഭടൻ മുതൽ ഉയർന്ന സർജന്റ് പദവി വരെയുള്ള സൈനിക റാങ്കുകളിൽ രാജ്യത്തിന്റെ വിവിധ സായുധ സൈനിക വിഭാഗങ്ങളിൽ ഇവർ ജോലി ചെയ്യും. 

റിയാദ്: സമസ്‍ത മേഖലകളിലും സ്‍ത്രീശാക്തീകരണത്തിൽ വിപ്ലവകരമായ മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും. അനുയോജ്യരായ സ്‍ത്രീ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ കഠിന പരിശീലനം നൽകിയാണ് രാജ്യത്തെ വിവിധ സേനകളുടെ ഭാഗമാക്കിയത്. 

ഈ വർഷം മെയ് മാസത്തിലാണ് പരിശീലനം തുടങ്ങിയത്. കഴിഞ്ഞദിവസം അത് പൂർത്തിയാക്കി വനിതാ സൈനികർ ബിരുദമെടുത്ത് പുറത്തിറങ്ങി. പ്രാഥമിക തലം മുതൽ ഉയർന്ന സർജന്റ് പദവി വരെയുള്ള സൈനിക റാങ്കുകളിൽ രാജ്യത്തിന്റെ വിവിധ സായുധ സൈനിക വിഭാഗങ്ങളിൽ ഇവർ ജോലി ചെയ്യും. 

കര, നാവിക, വ്യോമ സേനകളും മിസൈൽ ഫോഴ്‍സ്, മെഡിക്കൽ ഫോഴ്‍സ് എന്നിവയും അടക്കം അഞ്ച് പ്രധാന സായുധ സൈനിക വിഭാഗങ്ങളിലായി സ്‍ത്രീ സൈനികരെ വിന്യസിക്കും. 21നും 40നും ഇടയിൽ പ്രായമുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ സൈനികർ. ഹൈസ്കൂൾ വിദ്യാഭ്യാസമായിരുന്നു അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. വിദേശികളെ വിവാഹം ചെയ്‍ത സൗദി വനിതകളെ ഒഴിവാക്കിയിരുന്നു.