ഫുജൈറയിൽ 137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യത്തെ പിടികൂടുന്നതിന്‍റെ വീഡിയോ വൈറലായി. വീഡിയോയിൽ ഈ ഭീമൻ മത്സ്യം വെള്ളത്തിൽ ശക്തമായി പിടയുന്നതും, നാല് പേർ ചേർന്ന് കഠിന പ്രയത്നത്തിലൂടെ അതിനെ ബോട്ടിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതും കാണാം.
ഫുജൈറ: ഫുജൈറയിൽ 137 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ ട്യൂണ മത്സ്യത്തെ പിടിച്ചു. ഫുജൈറയുടെ മത്സ്യബന്ധന ചരിത്രത്തിൽ അഭിമാനകരമായ നേട്ടമായി ഭീമൻ ട്യൂണ മത്സ്യത്തെ മത്സ്യത്തൊഴിലാളികൾ വലിച്ചു കയറ്റുന്നതിൻ്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി. ഫുജൈറ ടുഡേ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ ഈ ഭീമൻ മത്സ്യം വെള്ളത്തിൽ ശക്തമായി പിടയുന്നതും, നാല് പേർ ചേർന്ന് കഠിന പ്രയത്നത്തിലൂടെ അതിനെ ബോട്ടിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതും കാണാം.
ബോട്ടിൽ എത്തിച്ച ശേഷവും മത്സ്യം പിടഞ്ഞുകൊണ്ടിരുന്നു. ഫുജൈറയുടെ സമുദ്ര ജലത്തിലെ സമ്പന്നതയും ആരോഗ്യകരമായ സമുദ്രജീവികളുടെ നിലനിൽപ്പും അടിവരയിടുന്നതാണ് ഈ മീൻപിടിത്തം. യുഎഇയിലെ മുൻനിര മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായി ഫുജൈറയുടെ ഖ്യാതി നിലനിർത്തുന്ന ഒന്നാണിത്.ഫുജൈറയുടെ സമൃദ്ധമായ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നിയമലംഘനം
നവംബർ 15ന് ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി നടത്തിയ ഒരു വലിയ പരിശോധനാ കാമ്പയിനിൻ്റെ ഭാഗമായി സംരക്ഷിത പ്രദേശമായ ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ നിയമവിരുദ്ധമായി മീൻപിടിച്ച ആറ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. പതിവ് പരിശോധനകൾ, ദിവസേനയുള്ള നിരീക്ഷണം, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ബോട്ടുകൾ പിടികൂടിയതെന്ന് എഫ്.ഇ.എ. ഡയറക്ടർ അസീല അൽ മുല്ല അറിയിച്ചു.
സമുദ്ര സംരക്ഷിത കേന്ദ്രങ്ങൾക്കുള്ളിൽ മീൻപിടിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക നിയമലംഘനമാണെന്നും അതിന് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.


