ബാങ്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ അക്കൗണ്ട് ഉടമകളെ ഫോണ്‍ വിളിച്ചത്. തട്ടിപ്പാണെന്ന് അറിയാതെ വിവരങ്ങള്‍ കൈമാറിയവരുടെ പണമാണ് നഷ്ടപ്പെട്ടത്.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബാങ്ക് ജീവനക്കാരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ് നടത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാര്‍ ചമഞ്ഞ് താമസക്കാരെ ഫോണ്‍ വിളിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത സംഘത്തെ ഷാര്‍ജ പൊലീസിന്റെ സിഐഡി വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും ഫോണ്‍ വിളിച്ച് പറഞ്ഞ ഇവര്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിനായി വിവരങ്ങള്‍ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ അക്കൗണ്ട് ഉടമകളെ ഫോണ്‍ വിളിച്ചത്. തട്ടിപ്പാണെന്ന് അറിയാതെ വിവരങ്ങള്‍ കൈമാറിയവരുടെ പണമാണ് നഷ്ടപ്പെട്ടത്. പണം നഷ്ടമായവര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. 

പ്രതികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ സിഐഡി സംഘം പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. സാമ്പത്തിക തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Read More -  90 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു

കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ വാഹനങ്ങള്‍ മോഷ്ടിച്ച സംഘം അറസ്റ്റിലായിരുന്നു. നാലംഗ മോഷണ സംഘത്തെ ഉമ്മുല്‍ഖുവൈന്‍ പൊലീസാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് ഉബൈദ് ബിന്‍ അരാന്‍ പറഞ്ഞു.

Read More - ലോകത്തിലെ ഏറ്റവും നീളമേറിയ സൈക്കിള്‍ ട്രാക്ക്: സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ദുബൈ

ഉമ്മുല്‍ഖുവൈനിലെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ പൊലീസുകാരനാണെന്ന് പറഞ്ഞ് തന്നെ തടഞ്ഞു നിര്‍ത്തിയതായി ഒരാള്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്ന കാറാണെന്ന് പറഞ്ഞാണ് വ്യാജ പൊലീസുകാരന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് വ്യാജ പൊലീസുകാരന്‍ കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തുകയും വിവിധ എമിറേറ്റുകളില്‍ നിന്നായി സംഭവത്തിലുള്‍പ്പെട്ട നാലംഗ സംഘത്തെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച വാഹനം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.