നവംബര്‍ 14 മുതല്‍ 10 വിമാനകമ്പനികള്‍ കൂടി ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും.

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. ഇത്തിഹാദ് എയര്‍വേയ്‌സാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യ സര്‍വീസ് തുടങ്ങുന്നത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ എയര്‍ബസ് എ350-1000 വിമാനം പറന്നുയര്‍ന്നു. 359 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ടെര്‍മിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഇത്തിഹാദ് സിഇഒ അന്റോനോല്‍ദോ നെവസ്, മാനേജിങ് ഡയറക്ടറും താല്‍ക്കാലിക സിഇഒയുമായ ഇലീന സോര്‍ലിനി, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഫ്രാങ്ക് മക് ക്രോറീ എന്നിവര്‍ എത്തിയിരുന്നു. വിസ് എയര്‍ അബുദാബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, പിഐഎ, സ്മാര്‍ട്ട് വിങ്‌സ്, സിറിയന്‍ എയര്‍, ഏറോഫ്‌ലോട്ട്, പെഗാസസ് എയര്‍ലൈന്‍സ് എന്നിങ്ങനെ 15 എയര്‍ലൈനുകളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

നവംബര്‍ 14 മുതല്‍ 10 വിമാനകമ്പനികള്‍ കൂടി ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും. നവംബര്‍ 9 മുതല്‍ ഇത്തിഹാദിന്റെ 16 വിമാനങ്ങളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തുക. ടെര്‍മിനല്‍ 1,2, എ എന്നീ ടെര്‍മിനലുകളില്‍ നിന്ന് സര്‍വീസ് തുടരുന്നതിനാല്‍ ഒമ്പത് മുതല്‍ ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ ഏത് ടെര്‍മിനല്‍ വഴിയാണ് യാത്ര എന്നറിയാന്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. 

Read Also - വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്

അതേസമയം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...